പരാതിയുമായി കർഷകർ പൊലീസ് സ്റ്റേഷനിൽ വനം വകുപ്പ് പണിയെടുക്കുന്നില്ല
Mail This Article
പേരാവൂർ (കണ്ണൂർ) ∙ വനം വകുപ്പിനെതിരെ പരാതിയുമായി കർഷകർ പൊലീസ് സ്റ്റേഷനിൽ. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഉത്തരവാദിത്തം പൊലീസിനാണെന്നും വനം വകുപ്പ് ചെയ്യുന്ന ജോലിയോട് ഉത്തരവാദിത്തം ഇല്ലാത്തവർ ആണെന്നും ചൂണ്ടിക്കാട്ടിയാണ് പെരുമ്പുന്ന സ്വദേശികളായ 3 കർഷകർ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ വെവ്വേറെ പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് രസീത് നൽകി.
വന്യമൃഗങ്ങളെ കാട്ടിൽ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ കൃത്യവിലോപം കാണിക്കുന്നതിനാൽ ജനവാസ കേന്ദ്രങ്ങളിൽ ജീവിക്കാനും കൃഷി ചെയ്യുവാനും സാധിക്കുന്നില്ല എന്നാണ് പരാതിയുടെ അടിസ്ഥാനം.
ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് പൊലീസ് ആയതിനാൽ പരാതി സ്വീകരിക്കാതിരിക്കാൻ ആവില്ലെന്നു നിയമവിദഗ്ധർ പറയുന്നു. വന്യമൃഗങ്ങളെ കാട്ടിൽ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതിനാൽ കർഷകന് നിയമപരമായ സംരക്ഷണത്തിന് അവകാശമുണ്ട് എന്നും വിദഗ്ധർ പറഞ്ഞു.
നിവേദനങ്ങൾ അവഗണിച്ചതു കൊണ്ടാണ് വനം വകുപ്പിന് എതിരെ കർഷകർ പൊലീസ് സ്റ്റേഷനിൽ പരാതികൾ നൽകിത്തുടങ്ങിയതെന്ന് പരാതിക്കാരിൽ ഒരാളായ ഉണ്ണി ജോസഫ് പറഞ്ഞു. കൂടുതൽ പേർ ഇന്നു മുതൽ പരാതി നൽകുമെന്നും ഉണ്ണി പറഞ്ഞു.
English summary: Farmers complaint against forest officer