ADVERTISEMENT

തിരുവനന്തപുരം ∙ അഴിമതി ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വർണക്കടത്ത് ഉൾപ്പെടെ വിഷയങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാനുമുള്ള വൃഥാശ്രമമാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസം പ്രസംഗിക്കുകയും രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും യഥേഷ്ടം നടത്തുകയും ചെയ്യുന്നവരാണു സിപിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും.

കോൺഗ്രസിന്റെ മതേനിരപേക്ഷ സിദ്ധാന്തങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്നു സിപിഎം കരുതേണ്ട. ആർഎസ്എസിന്റെ കായംകുളം ശാഖയിൽ കാക്കി ട്രൗസറുമിട്ടു പോയ കാലത്തെക്കുറിച്ചു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. സംഘപരിവാർ മനസ്സുള്ളവർ തന്നെയാണു സിപിഎമ്മിനെ നയിക്കുന്നതെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സിപിഎം–കോൺഗ്രസ് സഖ്യം കേരളത്തിലും: സുരേന്ദ്രൻ

തിരുവനന്തപുരം ∙ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടുന്ന സിപിഎം പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ബംഗാളിൽ രൂപീകരിച്ച സിപിഎം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

ബിജെപിയുടെ വളർച്ച മനസ്സിലാക്കി കേരളത്തിലും സഖ്യം വ്യാപിപ്പിക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം-കോൺഗ്രസ് സഖ്യചർച്ച തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം, വട്ടിയൂർക്കാവ് മോഡൽ സംസ്ഥാന വ്യാപകമാക്കാനാണു ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും മുസ്‌ലിം ലീഗ് ഒപ്പം കൂട്ടുന്നതും ബിജെപി വിരോധത്തിന്റെ പേരിലാണ്.

ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണു കോടിയേരിയും ചെന്നിത്തലയും ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ പരസ്പരം ആരോപണമുന്നയിക്കുന്നത്. കോടിയേരി കണ്ണടച്ചു പാലു കുടിച്ചാൽ സത്യം ആരും അറിയില്ലെന്നു ധരിക്കരുതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com