വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം: സർക്കാർ നടപടി വൈകരുതെന്ന് എൻഎസ്എസ്
Mail This Article
ചങ്ങനാശേരി ∙ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർനടപടി എടുക്കാത്തതു തികഞ്ഞ അനീതിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
മുന്നാക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥതലത്തിലും സർക്കാർതലത്തിലുമുള്ള ഈ അവഗണന ന്യായീകരിക്കാൻ കഴിയില്ല. സംവരണേതര സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ 10 ശതമാനം സംവരണം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയതിനെത്തുടർന്നു സംസ്ഥാന സർക്കാർ ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്കു പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനു 10 ശതമാനം സംവരണം അനുവദിച്ചു കഴിഞ്ഞ മാർച്ച് 30ന് ഉത്തരവിറക്കിയിരുന്നു.
ഈ വർഷത്തെ പ്രവേശന നടപടി ആരംഭിച്ചിട്ടും മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഈ മാസം 18നു ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് വരുന്നതിനു മുൻപ് ഇക്കാര്യം പ്രാബല്യത്തിൽ വരുത്തണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.
ഹെഡ് ഓഫിസിന് 9 വരെ അവധി
ചങ്ങനാശേരി ∙ കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നായർ സർവീസ് സൊസൈറ്റി ഹെഡ് ഓഫിസിന് ഈമാസം 9 വരെ അവധിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസുകൾ പ്രാദേശിക സാഹചര്യം പരിശോധിച്ച് അനുവദനീയമായ സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാമെന്നും ജനറൽ സെക്രട്ടറി നിർദേശം നൽകി.
English summary: NSS on reservation