കോഴിക്കോട് മെഡി. കോളജിൽ പിൻവാതിൽ നിയമനം
Mail This Article
കോഴിക്കോട്∙ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളജുകളിൽ സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകൾ കോവിഡ് കാലത്തു പോലും നികത്താതെ പിൻവാതിൽ നിയമനം നടത്തുന്നതായി പരാതി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിലെ താൽക്കാലിക നിയമനത്തിനെതിരെയാണു റാങ്ക് ജേതാക്കൾ മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സുമാരുടെ 148 ഒഴിവുകളും തൃശൂർ മെഡിക്കൽ കോളജിൽ 80 ഒഴിവുകളുമുണ്ടെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് ഈ ഒഴിവുകളെക്കുറിച്ച് അറിവില്ലെന്നാണു മറുപടി.
റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ വ്യക്തതയില്ലാത്തതിനാൽ വ്യക്തത വരുത്താൻ തിരിച്ചയച്ചതായും വകുപ്പിന്റെ മറുപടിയിൽ പറയുന്നു. ആറു മാസമായിട്ടും വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഈ ഒഴിവുകളിൽ താൽക്കാലികക്കാരെ നിയമിക്കുന്നുണ്ട്.
പല മെഡിക്കൽ കോളജുകളിലും പഴയ സ്റ്റാഫ് പാറ്റേണാണു തുടർന്നുവരുന്നത്. മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കുകൾ തുടങ്ങിയ മെഡിക്കൽ കോളജുകളിൽ പുതിയ തസ്തികകൾ ഇതുവരെ സൃഷ്ടിച്ചിട്ടില്ല. 2874 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നു 2017–18 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പക്ഷേ കൊറോണക്കാലത്തു തുടങ്ങിയ കാസർകോട് മെഡിക്കൽ കോളജിൽ, അനുവദിച്ച 75 തസ്തികകളിൽ പകുതി മാത്രമാണ് നിയമനം നടത്തിയത്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ പുതിയ വിഭാഗങ്ങൾ തുടങ്ങിയപ്പോൾ ട്രെയിനി നഴ്സുമാരെയാണ് ഉപയോഗപ്പെടുത്തുന്നത്.
English summary: Backdoor appointment in Kozhikode medical college