ADVERTISEMENT

കോഴിക്കോട്∙ കൺസൽറ്റൻസി–പുറംകരാർ വിവാദങ്ങളിൽ തുടർച്ചയായി കൈപൊളളിയതോടെ, ഇ–ഓഫിസ് സോഫ്റ്റ്‌വെയറിനു സ്വകാര്യ ബദൽ കണ്ടെത്താനുള്ള ശ്രമം സർക്കാർ മരവിപ്പിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നേതൃത്വത്തിൽ നടന്നിരുന്ന പ്രവർത്തനങ്ങളാണ് അവസാനിപ്പിക്കുന്നത്. സിപിഎം തീരുമാനമാണെന്നും തൽക്കാലം ടെൻഡർ നടപടികളുമായി മുന്നോട്ടു പോകേണ്ടെന്നും ഐടി മിഷൻ ഉന്നതർക്കു നിർദേശം നൽകി.  

സർക്കാർ ഓഫിസുകളിലെ ഫയൽ നീക്കത്തിനുള്ള ഇ–ഓഫിസ് സോഫ്റ്റ്‌വെയറിനു സ്വകാര്യ മേഖലയിൽ നിന്നു ബദൽ  കണ്ടെത്താൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ കൊണ്ടുപിടിച്ച ശ്രമം തുടങ്ങി മൂന്നു വർഷത്തോളമായിരുന്നു. 

നാഷനൽ ഇൻഫർമാറ്റിക് സെന്റർ (എൻഐസി) രൂപകൽപന ചെയ്ത ഇ–ഓഫിസ് സോഫ്റ്റ്‌‌വെയറിനെ അട്ടിമറിച്ചുകൊണ്ടാണു സ്വകാര്യ കമ്പനികൾക്കായി നീക്കം നടത്തിയത്. സെക്രട്ടേറിയറ്റിലെ ഫയൽനീക്കത്തിന് വേഗം കുറവാണെന്നു വരുത്തിത്തീർക്കാനും എൻഐസിയെ പടിക്കു പുറത്തു നിർത്താനും ശ്രമമുണ്ടായി. ഐടി മിഷന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും എതിർപ്പ് അവഗണിച്ചായിരുന്നു നീക്കം. 

രാജ്യത്തെമ്പാടും എൻഐസിയുടെ ഇ–ഓഫിസ് നടപ്പാക്കുമ്പോൾ കേരളത്തിൽ മാത്രമാണ്  എൻഐസിക്കെതിരെ എതിർപ്പുയർന്നത്. ഇടതു സംഘടനകളുടെ എതിർപ്പു പോലും പരിഗണിക്കാതെ ഐടി മിഷൻ രണ്ടാം തവണയും ക്ഷണിച്ച ടെൻഡറിൽ കെൽട്രോൺ, സി–ഡാക് എന്നിവയും സ്വകാര്യ സ്ഥാപനമായ ഓസ്പിൻ ടെക്നോളജീസുമാണു പങ്കെടുത്തത്. സി–ഡാക്ക് പിന്നീടു പിൻമാറിയതോടെ ടെൻഡർ അനിശ്ചിതത്വത്തിലായി. ഐടി മിഷൻ തലപ്പത്തു മാറ്റങ്ങൾ വരുത്തിയാണു വീണ്ടും നടപടികൾ തുടങ്ങിയത്. 

പാർട്ടിക്കു വേണ്ടപ്പെട്ടവരെ ഐടി മിഷനിൽ നിയമിച്ച് ഭരണത്തിന്റെ അവസാന വർഷം ടെൻഡർ നടപടികൾ പൂർത്തിയാക്കാനായിരുന്നു ശ്രമം. പക്ഷേ, ഐടി സെക്രട്ടറിയുടെ അപ്രതീക്ഷിത വീഴ്ചയോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.  

English summary: eOffice project Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com