പൊലീസ് സംഘടനാ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി
Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവ് വി. ചന്ദ്രശേഖരനെതിരെ വിശദ അന്വേഷണം നടത്തണമെന്നു റേഞ്ച് ഡിഐജി സഞ്ജയ്കുമാർ ഗുരുദീൻ ഡിജിപിക്കു റിപ്പോർട്ട് നൽകി. വകുപ്പുതല നടപടി വേണമെന്നും ശുപാർശയുണ്ട്.
സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായരുമായി അടുപ്പമുണ്ടെന്നാണു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തൽ. സന്ദീപ് രാത്രി മദ്യപിച്ചു കാറോടിച്ചതിനു മണ്ണന്തല പൊലീസിന്റെ പിടിയിലായിരുന്നു. അന്നു സ്റ്റേഷനിൽ നേരിട്ടെത്തി ജാമ്യത്തിലിറക്കിയതു ചന്ദ്രശേഖരനായിരുന്നു.
ബന്ധു കൂടിയായ സന്ദീപുമായി ചന്ദ്രശേഖരൻ അടുപ്പം പുലർത്തിയിരുന്നതായി കണ്ടെത്തി. ജാമ്യം നേടാൻ പൊലീസുകാരെ സമ്മർദം ചെലുത്തിയതിലടക്കം വീഴ്ചയെന്നാണു ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
ഇതിന്റെയടിസ്ഥാനത്തിൽ അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നയതന്ത്ര സ്വർണക്കടത്തുമായി ചന്ദ്രശേഖരന് ബന്ധം ഉണ്ടെന്നു തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. സിപിഎം അനുകൂല വിഭാഗമാണ് ഇപ്പോൾ പൊലീസ് ഓഫിസേഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത്.
English summary: Gold smuggling case