തദ്ദേശ തിരഞ്ഞെടുപ്പ്: 8000 വോട്ടിങ് യന്ത്രം കടം വാങ്ങും
Mail This Article
തിരുവനന്തപുരം ∙ തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ 8000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോടു കടം ചോദിച്ചു. പുതിയ യന്ത്രങ്ങൾ വാങ്ങാൻ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (ഇസിഐഎൽ) ഓർഡർ നൽകിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അവ വൈകിയേക്കുമെന്ന സൂചന ലഭിച്ചതോടെയാണു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി.ഭാസ്കരൻ കേന്ദ്ര കമ്മിഷനു കത്ത് എഴുതിയത്.
സംസ്ഥാന കമ്മിഷന് 37,500 യന്ത്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പു സുഗമമായി നടത്താൻ 45,000 യന്ത്രങ്ങൾ വേണം. യന്ത്രങ്ങൾ വാങ്ങാനും അനുബന്ധ ആവശ്യങ്ങൾക്കുമായി 36 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഒരു വോട്ട് മാത്രമുള്ള കോർപറേഷനുകളിലും നഗരസഭകളിലും സിംഗിൾ പോസ്റ്റ് യന്ത്രങ്ങളും ത്രിതല സംവിധാനങ്ങളിലായി 3 വോട്ടുകൾ രേഖപ്പെടുത്തേണ്ട പഞ്ചായത്തുകളിലെ ബൂത്തുകൾക്കു മൾട്ടി പോസ്റ്റ് യന്ത്രങ്ങളുമാണ് ആവശ്യം.
കേന്ദ്ര കമ്മിഷന്റെ കൈവശമുള്ള യന്ത്രങ്ങൾ നിലവിൽ കലക്ടറേറ്റുകളോട് അനുബന്ധിച്ചു വെയർഹൗസുകളിലുണ്ട്. അതേസമയം നിലവിലുള്ള യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുള്ള പ്രാഥമിക പരിശോധന നടന്നിട്ടില്ല.
English summary: Local body election Kerala