പിറന്നാളുണ്ണാതെ അവൻ മടങ്ങി...
Mail This Article
പരവൂർ (കൊല്ലം) ∙ ഒരാഴ്ച കഴിഞ്ഞാൽ അവന്റെ മൂന്നാം പിറന്നാളായിരുന്നു; ആ മധുരം നുണയാനാവാതെ, നാടിനെയാകെ കണ്ണീരിലാക്കി പൃഥ്വിരാജ് മടങ്ങി. ആ കുഞ്ഞിച്ചിരി ഇനി ഓർമകളിൽ മാത്രം... നാണയം വിഴുങ്ങിയതിനെത്തുടർന്ന് ആലുവയിൽ മരിച്ച പൃഥ്വിരാജിന്റെ മൃതദേഹം പൂതക്കുളം പുന്നേക്കുളത്തെ വസതിയിൽ സംസ്കരിച്ചു. അവനെ അവസാനമായൊന്നു കാണാൻ ഒട്ടേറെപ്പേരെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം.
കുഞ്ഞിന്റെ അമ്മ നന്ദിനിയുടെ തോണിപ്പാറയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്താനാണു തീരുമാനിച്ചിരുന്നത്. ശക്തമായ മഴയിൽ ഇവിടെ വെള്ളം കയറിയതിനാൽ നന്ദിനിയുടെ മുത്തശ്ശിയുടെ വീട്ടുവളപ്പിലാണു കുഞ്ഞിന് അന്ത്യവിശ്രമമൊരുങ്ങിയത്. മകനെ ഒരുനോക്കു കാണാൻ അച്ഛൻ രാജിനായില്ലെന്നതും മറ്റൊരു വേദനയായി. ബെംഗളൂരുവിൽ സ്വകാര്യ കമ്പനി സൂപ്പർവൈസറായ രാജിനു കോവിഡ് നിയന്ത്രണങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല.
കണ്ടെയ്ൻമെന്റ് സോണിൽനിന്നു ചെന്നതിനാലാണു കുഞ്ഞിന് ആശുപത്രികളിൽ ചികിത്സ കിട്ടാതിരുന്നതെന്ന ആരോപണം ബന്ധുക്കൾ ആവർത്തിച്ചു. കുഞ്ഞിന്റെ വയറ്റിൽ നിന്ന് 2 നാണയങ്ങൾ കണ്ടെത്തിയതു തന്നെ ആശുപത്രി അധികൃതരുടെ അലംഭാവത്തിനു തെളിവാണെന്നും അവർ പറഞ്ഞു.
English summary: Child death Aluva