‘അനാഥ’ കോടികളുടെ അവകാശികളാര്?
Mail This Article
തിരുവനന്തപുരം ∙ ട്രഷറിയിൽ നിന്നു 2 കോടി രൂപ തട്ടിയ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും അവകാശികളില്ലാതെ കിടക്കുന്ന കോടിക്കണക്കിനു രൂപ ഉടൻ മരവിപ്പിക്കാൻ ട്രഷറി ഡയറക്ടർ ശാഖകൾക്കു നിർദേശം നൽകി. ആരും ചോദിക്കാനില്ലാതെ കിടക്കുന്ന ഇൗ പണം തട്ടിയെടുക്കാൻ പല ഭാഗത്തുനിന്നും ശ്രമമുണ്ടാകാൻ ഇടയുണ്ട്.
വഞ്ചിയൂർ സബ് ട്രഷറിയിൽ ബിജുലാൽ നടത്തിയതിനു സമാനമായ തട്ടിപ്പു നടത്താൻ ബാങ്കിങ് സോഫ്റ്റ്‌വെയറിൽ മറ്റു പിഴവുകളുണ്ടോ എന്ന് നാഷനൽ ഇൻഫർമാറ്റിക് സെന്റർ പരിശോധന തുടങ്ങി. അവകാശികളില്ലാത്ത അക്കൗണ്ടിൽനിന്നു പണം തട്ടിയാൽ പരാതി പോലും വരില്ല.
പബ്ലിക് അക്കൗണ്ടിലെ ഇൗ നിക്ഷേപങ്ങൾ സർക്കാർ കടമെടുത്ത തുകയായിട്ടാണു കേന്ദ്രം കണക്കാക്കുക. ഇതു കാരണം സംസ്ഥാനത്തിനു കടമെടുക്കാവുന്ന തുക കേന്ദ്രം വെട്ടിക്കുറയ്ക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇൗ നിക്ഷേപങ്ങൾ കണ്ടുകെട്ടാൻ കഴിഞ്ഞ മാസം സർക്കാർ തീരുമാനിച്ചിരുന്നു.
ഇത്തരത്തിൽ ആകെ എത്ര കോടി നിക്ഷേപമുണ്ടെന്നു കണ്ടെത്തി അറിയിക്കാൻ എല്ലാ ട്രഷറികളോടും ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകരുടെ രേഖകൾ പരിശോധിച്ചു നോമിനിയെ കണ്ടെത്തി അറിയിക്കും. ഇവർ അവകാശ രേഖകൾ സമർപ്പിച്ചാൽ നിയമവശം പരിശോധിച്ചു പണം കൈമാറും. ആരും അവകാശികളായില്ലെങ്കിൽ പണം സർക്കാർ കണ്ടുകെട്ടും.
English summary: Treasury fund without nominees