6 ദിവസത്തിനിടെ മരിച്ചത് 39 പേർ; സർക്കാർ കണക്കിൽ 17
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് ബാധിതരായ 39 പേർ കഴിഞ്ഞ 6 ദിവസത്തിനിടെ മരിച്ചെങ്കിലും സർക്കാരിന്റെ പട്ടികയിൽ ഇന്നലെ വരെ ഉൾപ്പെടുത്തിയത് 17 പേരെ മാത്രം. മരിച്ചവരുടെ സ്രവം ശേഖരിച്ച് ആലപ്പുഴ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നതു മൂലമാണ് സ്ഥിരീകരണം വൈകുന്നതെന്നാണ് വിശദീകരണം. എന്നാൽ, പരിശോധനാ ഫലം ലഭിക്കുന്നതു വരെ മൃതദേഹം വിട്ടുകിട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ വൈകുകയാണെന്നു പരാതിയുണ്ട്.
കോവിഡ് പോസിറ്റീവ് ആയ ശേഷം മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു. മരണം കോവിഡ് മൂലമല്ലെന്നു വരുത്താനുള്ള ശ്രമം മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് പോസിറ്റീവ് ആയ 39 പേരുടെ മരണം സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന വിവരം മനോരമ ഇന്നലെ പുറത്തുകൊണ്ടുവന്നിരുന്നു.
തിരുവനന്തപുരം ജില്ലയിലാണ് ഇന്നലെയും കോവിഡ് ബാധിതർ കൂടുതൽ – 205. മറ്റു ജില്ലകളിലെ പുതിയ കേസുകൾ: എറണാകുളം–106, ആലപ്പുഴ–101, തൃശൂർ, മലപ്പുറം–85 വീതം, കാസർകോട്–66, പാലക്കാട്–59, കൊല്ലം–57, കണ്ണൂർ–37, പത്തനംതിട്ട–36, കോട്ടയം–35, കോഴിക്കോട്–33, വയനാട്–31, ഇടുക്കി–26.
34 ക്ലസ്റ്ററുകളിൽ കോവിഡ് വ്യാപനം കൂടുന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 174 ക്ലസ്റ്ററുകളിൽ 34 ഇടങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുകയാണെന്നു മുഖ്യമന്ത്രി. 32 കേന്ദ്രങ്ങളിൽ പൂർണമായി നിയന്ത്രണ വിധേയമാക്കി. 57 സ്ഥലങ്ങളിൽ വ്യാപനത്തോത് കുറയുന്നുണ്ട്. 51 ഇടത്ത് തൽസ്ഥിതി തുടരുകയാണ്. കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണു ക്ലസ്റ്റർ കെയർ ആവിഷ്കരിച്ചത്.
English summary: Covid deaths in Kerala