ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
Mail This Article
കൊച്ചി∙ തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സലിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചു. സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴികളിലെ ചില വൈരുധ്യങ്ങളെ തുടർന്നാണു തീരുമാനം. തീയതി നിശ്ചയിച്ചിട്ടില്ല.
പ്രതി സ്വപ്നയുടെ മൊഴിയിൽ നിർണായക വെളിപ്പെടുത്തലുകളെന്നു വിവരമുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കേസിന് ഇടയിൽ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീൽ ചെയ്ത കവറിൽ മൊഴി കോടതിയിൽ സമർപ്പിച്ചു. മൊഴി കോടതിയിൽ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു കോടതിയിൽ സമർപ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.
അതേസമയം, കേസിൽ പെരിന്തൽമണ്ണ സ്വദേശി വരിക്കോടൻ അബ്ദുൽ ഹമീദ് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഇന്നലെ ഹാജരായി. ഇയാളുടെ മൊഴി രേഖപ്പെടുത്തി. ഇയാളാണു 2019 ജൂലൈയിൽ ആദ്യത്തെ ‘ടെസ്റ്റ് ഡോസ്’ പാഴ്സൽ അയച്ചതെന്നു വ്യക്തമായിട്ടുണ്ട്. ഇതിൽ സ്വർണം ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.
സന്ദീപ് നായരുടെ നിർദേശപ്രകാരം, 3 തവണ നയതന്ത്ര പാഴ്സൽ ദുബായ് വിമാനത്താവളത്തിൽ എയർ കാർഗോ ഏജൻസിയിൽ എത്തിച്ചു കൊടുത്തതു താനാണെന്നും ഒരു തവണ പാഴ്സൽ കാർഗോ ഏജൻസി മടക്കിയെന്നും അബ്ദുൽ ഹമീദ് നേരത്തെ ‘മനോരമ ന്യൂസ്’ ചാനലിനോടു വെളിപ്പെടുത്തിയിരുന്നു.
English summary: Customs to quiz M.Sivasankar again