കോവിഡ് പ്രതിരോധത്തിന് പുതുരീതി: 24 മണിക്കൂർ പൊലീസ് നിരീക്ഷണം
Mail This Article
തിരുവനന്തപുരം ∙ സമ്പർക്ക വ്യാപനം കുറയ്ക്കാനുള്ള പൂർണ ചുമതല പൊലീസിനു നൽകിയും കണ്ടെയ്ൻമെന്റ് സോണുകളുടെ ഘടന പരിഷ്കരിച്ചും കോവിഡ് പ്രതിരോധത്തിനു പുതിയ രൂപം. മുൻകരുതലിൽ ചില വീഴ്ചകൾ സംഭവിച്ചതു കൊണ്ടാണു കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
സമ്പർക്കത്തിലായാൽ പ്രദേശം അടയ്ക്കും
∙ വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോൺ രീതി ഇനി ഇല്ല. പ്രഥമ, ദ്വിതീയ സമ്പർക്കത്തിലുള്ളവരുടെ വാസസ്ഥലങ്ങൾ കണ്ടെത്തി ആ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണാക്കും. സോണുകളിലുള്ളവർക്കു പുറത്തേക്കോ പുറത്തുള്ളവർക്ക് അകത്തേക്കോ സഞ്ചരിക്കാനാവില്ല.
കടകളിൽ നിന്ന് അവശ്യസാധനങ്ങൾ വിതരണം ചെയ്യും. അതിനു തടസ്സമുണ്ടെങ്കിൽ പൊലീസോ വൊളന്റിയർമാരോ അവ വീട്ടിലെത്തിക്കും. പ്രഥമ, ദ്വിതീയ സമ്പർക്കത്തിലുള്ളവർക്കു രോഗബാധ ഇല്ല എന്ന് ഉറപ്പാക്കുന്നതു വരെ കണ്ടെയ്ൻമെന്റ് സോൺ തുടരും. ഇത്തരം കാര്യങ്ങൾക്കായി ഇൻസിഡന്റ് കമാൻഡർമാരിൽ ഒരാളായി ജില്ലാ പൊലീസ് മേധാവി കൂടി വരും.
പൊലീസ് ഇടപെടൽ ഇങ്ങനെ
∙ അകലം പാലിക്കൽ ഉൾപ്പെടെ പ്രോട്ടോക്കോൾ കർശനമാക്കാൻ 24 മണിക്കൂറും പൊലീസ് ശ്രദ്ധ ∙ ആശുപത്രികൾ, മാർക്കറ്റുകൾ, വിവാഹ വീടുകൾ, മരണവീടുകൾ, വൻകിട കച്ചവട സ്ഥാപനങ്ങൾ എന്നിവ നിരീക്ഷിക്കും
∙ക്വാറന്റീനിൽ കഴിയേണ്ടവർ പുറത്തിറങ്ങിയാൽ കടുത്ത നടപടി. പൊലീസ് ബൈക്ക് സ്ക്വാഡ് ഇവരെ എന്നും നിരീക്ഷിക്കും ∙ കോവിഡ് പോസിറ്റീവായവരുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ചുമതലയും പൊലീസിന് ∙ കണ്ടെയ്ൻമെന്റ് സോൺ രീതി മാറ്റി
962 പേർ പോസിറ്റീവ്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 962 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്ക ബാധിതർ 801. ഉറവിടമറിയാത്തത് 40. കോവിഡ് ബാധിതരിൽ 55 പേർ വിദേശത്തു നിന്നും 85 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 15 പേർ ആരോഗ്യ പ്രവർത്തകരാണ്. കോവിഡ് മുക്തർ 815.
2 മരണം കൂടി സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 84. സംസ്ഥാനത്ത് ചികിത്സയിലുള്ളത് 11,484 പേർ; നെഗറ്റീവ് ആയത് 15,282 പേർ.
English summary: Police special surveillance in containment zone