കിടപ്പാടവും ഉറ്റവരും നഷ്ടമായി; വിധിയുടെ മുന്നിൽ പകച്ച് ഇവർ
Mail This Article
പെട്ടിമുടി(മൂന്നാർ) ∙ എല്ലാം ഉരുൾ കൊണ്ടുപോയി, കിടപ്പാടവും ഉറ്റവരുമെല്ലാം നഷ്ടമായി. ഉരുൾപൊട്ടലിന്റെ രാക്ഷസഭാവത്തിനു മുന്നിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് ജീവിതത്തിലേക്ക് ഓടിക്കയറിയവരാണ് ഈ 12 പേർ. ഇനി എങ്ങോട്ടുപോകുമെന്നറിയാതെ വിധിയുടെ മുന്നിൽ പകച്ചുനിൽക്കുകയാണിവർ.
ബന്ധുക്കളും കിടപ്പാടവും മണ്ണിനടിയിലായി. തല ചായ്ക്കാൻ ഒരടി ഭൂമി പോലും ഇല്ല. ആശുപത്രിക്കിടക്കയിൽ നിന്ന് അവർ സങ്കടം പറയുന്നു. ഇന്നലെകളുടെ ഓർമ വിറപ്പിക്കുമ്പോഴും നാളെ വലിയൊരു ശൂന്യതയാണ് ഈ പാവങ്ങൾക്ക്.
കോലഞ്ചേരി മെഡിക്കൽ കോളജിൽ 3 പേരും മൂന്നാർ താലൂക്ക് ആശുപത്രിയിൽ 4 പേരുമാണ് ചികിത്സയിലുള്ളത്. തകർന്ന 4 ലയങ്ങളിൽ നിന്നു പരുക്കേൽക്കാതെ രക്ഷപ്പെട്ട 5 പേർ ബന്ധുവീടുകളിലാണ് താമസം. ആശുപത്രിയിലുള്ളവരും ചികിത്സയ്ക്കു ശേഷം ബന്ധുവീടുകളിലേക്കു മാറും.
ബന്ധുക്കളുടെ മാനസിക പിന്തുണ കൂടി ലക്ഷ്യമിട്ടാണ് കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനിയും (കെഡിഎച്ച്പി) ജില്ലാ ഭരണകൂടവും ചേർന്ന് ഇവരെ ബന്ധുവീടുകളിലേക്കു മാറ്റിയത്. കമ്പനി അധികൃതരുടെയും സബ് കലക്ടറുടെയും നേതൃത്വത്തിൽ ഇവർക്കുള്ള ആഹാരവും വസ്ത്രവും ഇവിടെ എത്തിച്ചിട്ടുണ്ട്. കൂടുതൽ ചർച്ചകൾക്കു ശേഷമേ ഇവരുടെ പുനരധിവാസം എവിടെ വേണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്നു കമ്പനി അധികൃതർ അറിയിച്ചു.
പെട്ടിമുടിയിൽ ബാക്കിയുള്ള 57 കുടുംബങ്ങളെ ഉടൻ തന്നെ മറ്റു സ്ഥലങ്ങളിൽ വീടു നൽകി മാറ്റിപ്പാർപ്പിക്കുമെന്നു കെഡിഎച്ച്പി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടായ പ്രദേശത്തിനു സമീപം താമസിക്കുന്നവരെയാണ് മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. നിലവിൽ ഇവർ മറ്റ് എസ്റ്റേറ്റുകളിലെ ബന്ധുവീടുകളിലാണ് താമസം.
അപകടത്തിൽപെട്ട തൊഴിലാളികളുടെ ആശ്രിതർക്കു കെഡിഎച്ച്പി 5 ലക്ഷം വീതം നഷ്ടപരിഹാരം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടിമുടിയിൽ ഇന്നലെ വൈകിട്ട് ആറിന് അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും.ഇന്നലെ പകൽ കനത്ത മഞ്ഞും ചാറ്റൽ മഴയും അനുഭവപ്പെട്ടു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, രക്ഷാപ്രവർത്തകർ നിലയുറപ്പിച്ചിട്ടുള്ള ഭാഗത്തും മറ്റും രാവിലെ അണുനാശിനി തളിച്ചു.
English summary: Munnar Pettimudi landslide survivors