സ്വർണക്കടത്തിലെ മുഖ്യകണ്ണി റമീസിനെ മാൻവേട്ടക്കേസിൽ ചോദ്യം ചെയ്തു
Mail This Article
വാളയാർ ∙ സ്വർണക്കടത്ത് സംഭവത്തിലെ മുഖ്യകണ്ണി പെരിന്തൽമണ്ണ സ്വദേശി കെ.ടി.റമീസിനെ വനംവകുപ്പ് മാൻവേട്ടക്കേസിൽ ചോദ്യം ചെയ്യാൻ തുടങ്ങി. പാലക്കാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേലൂരി, വാളയാർ റേഞ്ച് ഒാഫിസർ കെ.പി.ജിൽജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റമീസിനെ സംഭവസ്ഥലത്തെത്തിച്ച് ഒരു മണിക്കൂറിലധികം തെളിവെടുത്തു.
കനത്ത സുരക്ഷയിലായിരുന്നു നടപടി. രാവിലെ 9 മുതൽ ഒലവക്കോട് വനം ഒാഫിസിൽ ആരംഭിച്ച ചോദ്യം ചെയ്യലിൽ മാൻവേട്ടയുടെ മുഖ്യ സൂത്രധാരൻ റമീസാണെന്നും അധികൃതർ സ്ഥിരീകരിച്ചു. 2014 ജൂലൈയിൽ പുതുശ്ശേരി വാളയാർ റേഞ്ചിനു കീഴിൽ കോങ്ങാട്ടുപാടത്ത് വനത്തിനകത്താണു മാനുകളെ വെടിയേറ്റു ചത്ത നിലയിൽ കണ്ടെത്തിയത്.
അന്ന് അറസ്റ്റിലായ കോങ്ങോട്ടുപാടം സ്വദേശി രാജീവ്, കഞ്ചിക്കോട് ഹിൽവ്യൂ നഗർ കൊട്ടാംപാറ ദുരൈസ്വാമി, ചടയൻകാലായ് ഉമ്മിണികുളം സി.ജയകുമാർ എന്നിവർ നൽകിയ മൊഴിയിലാണു വേട്ടക്കാരനായ കെ.ടി.റമീസിനെക്കുറിച്ചു വിവരം ലഭിച്ചത്.
തുടർന്നു പിടികൂടാൻ നീക്കം ആരംഭിച്ചപ്പോഴേക്കും അയാൾ വിദേശത്തേക്കു കടന്നിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം റമീസിനെ ഇന്ന് എൻഐഎക്കു കൈമാറുമെന്നു ഡിഎഫ്ഒ പറഞ്ഞു.
English summary: Hunting case against Ramees