പെട്ടിമുടിയിൽ മരണം 61 ആയി; ഇന്നലെ 3 മൃതദേഹം കൂടി കണ്ടെടുത്തു
Mail This Article
മൂന്നാർ∙ പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ച 3 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 61 ആയി. അശ്വന്ത് രാജ് (6), അനന്ത ശെൽവം (57) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 9 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് പെട്ടിമുടിയിൽ തിരച്ചിൽ നടത്തിയത്. ഗ്രേവൽ ബാങ്ക് പ്രദേശം കേന്ദ്രീകരിച്ചായിരുന്നു ഇന്നലെയും തിരച്ചിൽ നടന്നത്.
കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചിൽ തുടരുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. നാട്ടുകാരുടെ സഹായവും തിരച്ചിൽ സംഘത്തിനു ലഭിക്കുന്നുണ്ട്. പെട്ടിമുടിയിൽ ഇന്നലെ പെയ്ത കനത്ത മഴ തിരച്ചിൽ മന്ദഗതിയിലാക്കി. തിരച്ചിൽ ഇന്നും തുടരും. മണ്ണിനടിയിൽ അകപ്പെട്ട ശരീരങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ സംവിധാനം പെട്ടിമുടിയിൽ ഉപയോഗിച്ചു.
6 മീറ്റർ ആഴത്തിൽ വരെ സിഗ്നൽ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ചെന്നൈയിൽ നിന്നുള്ള 4 അംഗ സംഘത്തെ ഇതിനായി എത്തിച്ചിരുന്നു. പൊലീസ് നായ്ക്കളുടെ സഹായം തിരച്ചിലിനായി പ്രയോജനപ്പെടുത്തി. കാലാവസ്ഥ മോശമായതിനാൽ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ ഡോഗ് സ്ക്വാഡും തിരച്ചിലിൽ സജീവമാകും.
English Summary: Pettimudy, search continues