സർക്കാർ വാദം പൊളിയുന്നു; പദ്ധതി രൂപരേഖ ലൈഫ് മിഷൻ സിഇഒ അംഗീകരിച്ചതു തന്നെ
Mail This Article
തിരുവനന്തപുരം ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ നിർമാണക്കമ്പനിയായ യുണിടാക്കുമായി സർക്കാർ ഇടപെട്ടിട്ടില്ലെന്ന വാദം പൊളിയുന്നു. പദ്ധതിയുടെ രൂപരേഖ ലൈഫ് മിഷൻ സിഇഒ കണ്ട് അംഗീകരിച്ചതാണെന്നു വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നു.
യൂണിടാക്കുമായുള്ള എല്ലാ ഇടപാടുകളും റെഡ് ക്രസന്റ് ആണ് ചെയ്തതെന്നും തങ്ങൾക്കിതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഇതുവരെ സർക്കാർ വാദം. റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിക്ക് 2019 ഓഗസ്റ്റ് 26ന് അന്നത്തെ ലൈഫ് മിഷൻ സിഇഒ അയച്ച കത്തിലാണു നിർണായക വിവരങ്ങളുള്ളത്. ഈ കത്തിന്റെ പകർപ്പ് യൂണിടാക് എനർജി സൊല്യൂഷൻസിന്റെ അഡ്മിൻ മാനേജർക്കും സിഇഒ അയച്ചിട്ടുണ്ടെന്നു കത്തിൽ സൂചിപ്പിക്കുന്നു.
യൂണിടാക് സമർപ്പിച്ച രൂപരേഖ പരിശോധിച്ചു തൃപ്തികരമെന്നു കണ്ടെത്തിയതിനാൽ റെഡ് ക്രസന്റിന് നിർമാണവുമായി മുന്നോട്ടു പോകാമെന്നാണു കത്തിലുള്ളത്. യൂണിടാക് 2019 ഓഗസ്റ്റ് 17, 22 തീയതികളിൽ ഇതിന്റെ രൂപരേഖ ലൈഫ് മിഷന് അയച്ചുകൊടുത്തതായും കത്തിൽ പരാമർശമുണ്ട്.
നിർമാണത്തിന് ആവശ്യമായ എല്ലാ അനുമതികളും പെർമിറ്റുകളും ലൈഫ് മിഷൻ എടുത്തു നൽകുമെന്നും പറയുന്നു. ഒരു വർഷത്തേക്കാണു നിർമാണകാലാവധി നിശ്ചയിച്ചത്. യൂണിടാക് ബിൽഡേഴ്സിന്റെ തന്നെ യൂണിടാക് എനർജി സൊല്യൂഷൻസ് എന്ന കമ്പനിക്കാണു കരാർ നൽകിയത്. 2019 ജൂലൈ 11നാണു റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പിട്ടത്.
English summary: Life Mission CEO sanctioned Vadakkanjeri project