‘ഓണമുണ്ണാതെ’ തിരശീല; 63 വർഷത്തിനുശേഷം തിയറ്ററിൽ സിനിമയില്ലാത്ത ഓണം
Mail This Article
തൃശൂർ ∙ 63 വർഷത്തിനു ശേഷം മലയാള സിനിമ റിലീസ് ചെയ്യാത്ത ഓണക്കാലം. 1957ലാണ് ഇതിനു മുൻപ് ഇങ്ങനെയുണ്ടായത്. അന്നു റിലീസ് ചെയ്യാൻ സിനിമ ഇല്ലായിരുന്നുവെങ്കിൽ ഇത്തവണ കോവിഡാണു വില്ലൻ.
മലയാള സിനിമയിൽ ഓണം റിലീസ് തുടങ്ങിയത് 1951ലാണ്; ആർ.വേലപ്പൻ നായർ സംവിധാനം ചെയ്ത് കൊട്ടാരക്കര ശ്രീധരൻ നായർ നായകനായ ‘യാചകൻ’. ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള രണ്ടാമത്തെ നായകൻ ഗാന്ധിയനും എൻഎസ്എസ് നേതാവുമായ പ്രഫ. എം.പി. മന്മഥനായിരുന്നു. തൊട്ടടുത്ത വർഷം മത്സര റിലീസ് തുടങ്ങി. മോഹൻ റാവു സംവിധാനം ചെയ്ത് കുഞ്ചാക്കോ നിർമിച്ച ‘വിശപ്പിന്റെ വിളിയിൽ’ പ്രേംനസീറായിരുന്നു നായകൻ. ഈ ചിത്രവുമായി മത്സരിച്ചു റിലീസ് ചെയ്തതു ജി.ആർ. റാവു സംവിധാനം ചെയ്ത് നീല സുബ്രഹ്മണ്യം നിർമിച്ച ‘ആത്മസഖി’ ആയിരുന്നു; നായകൻ സത്യൻ. മലയാള സിനിമയിലെ റിലീസ് മത്സരം തുടങ്ങിയതും ഇതോടെയാണ്.
55 വർഷം മുൻപുണ്ടായൊരു ഓണം റിലീസാണു മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ ബിന്ദു; 1965ൽ റിലീസായ, രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ. ഇക്കുറി ഓണത്തിനായി 6 സിനിമകൾ തയാറായിരുന്നു. ഇവ റിലീസ് ചെയ്യാൻ കാത്തിരിക്കുന്നതിനിടയിലാണു കോവിഡ് മൂലം തിയറ്ററുകൾ അടച്ചത്. തിയറ്ററുകളിൽ ഓണച്ചിത്രമില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതിയ ചിത്രങ്ങൾ റിലീസാകുന്നുണ്ട്.
English Summary: Onam without theater after 63 years