കോവിഡ്: 147 ദിവസം ചികിത്സയിൽ കഴിഞ്ഞ മലയാളി യുവാവ് യുകെയിൽ മരിച്ചു
Mail This Article
ലണ്ടൻ∙ കോവിഡ് ബാധിച്ച് 147 ദിവസം യുകെയിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ബിസിനസ് സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ജിയോമോൻ ജോസഫാണ്(44) മരിച്ചത്. കോട്ടയം പൊൻകുന്നം ചെങ്കല്ലപ്പള്ളി പന്തിരുവേലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്.
ലണ്ടനിലെ ക്വീൻസ് ആശുപത്രിയിലും കേംബ്രിജിലെ പാപ്വർത്ത് ആശുപത്രിയിലും ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായെങ്കിലും ശ്വാസകോശരോഗത്തെത്തുടർന്ന് എഗ്മോ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. യുകെയിൽ കോവിഡ് ബാധിച്ചു മരിച്ച പതിനേഴാമത്തെ മലയാളിയാണ്. കെഎസ്യു പ്രവർത്തകനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് യൂണിയൻ ചെയർമാനും ആയിരുന്നു. തേനമ്മാക്കൽ സ്മിതയാണ് ഭാര്യ. മക്കൾ: നേഹ, നിയാൽ, കാതറിൻ.
സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ശ്രമം. നിലവിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
English Summary: Malayali youth dies after 147 days of covid treatment