ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജി.ലീനയുടെ മുട്ടത്തറയിലെ വീടിനു നേരെ പുലർച്ചെ 2 മണിയോടെ ആക്രമണം. ലീനയും രണ്ടു മക്കളും ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. കിടക്കയിലേക്കു ചില്ലുകൾ പതിച്ചെങ്കിലും ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ലീന പറഞ്ഞു. ഇരുമ്പു കമ്പിയോ പട്ടികയോ ഉപയോഗിച്ചാണു ജനൽ പാളിയിൽ രണ്ടു വട്ടം അടിച്ചത്. നായയുടെ കുര കേട്ടതും അക്രമി ഓടി. ഒരാൾ ഇവിടെ നിന്ന് ഓടുന്നതായി അയൽവാസി കണ്ടു. വിളക്ക് അണച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല. അയ്യങ്കാളി ജയന്തിക്കു കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി കഴിഞ്ഞു കൊടി അഴിക്കാൻ പോയ മകനും സിപിഎം പ്രവർത്തകരും തമ്മിൽ തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനു തുടർച്ചയായിട്ടാകാം ആക്രമണമെന്നും ലീന പറഞ്ഞു.

മകനും തനിക്കും നേരെ പലതവണ ഭീഷണി ഉണ്ടായിട്ടുണ്ട്. ഇതു രണ്ടാം തവണയാണു വീടിനു നേരെ അക്രമം. കണ്ണൂരിൽ പാർട്ടി പരിപാടിക്കു പോയ ദിവസം വീടിന്റെ വാതിൽ തകർത്തു. അന്നു പൂന്തുറ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. 15 വർഷം മുൻപു താൻ സിപിഎം വിട്ടതു മുതൽ നിരന്തരം വേട്ടയാടുകയാണെന്നും ലീന പറഞ്ഞു.

സംഭവത്തെ തുടർന്നു ലീനയുടെ വീടിനും സമീപത്തെ സിപിഎം ഓഫിസിനും പൊലീസ് കാവൽ ഏർപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ, വി.എസ്.ശിവകുമാർ എംഎൽഎ, കെപിസിസി നിർവാഹക സമിതി അംഗം എം.എ.ലത്തീഫ് തുടങ്ങിയവർ വീട് സന്ദർശിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ പേരിൽ സിപിഎം വ്യാപക അക്രമം അഴിച്ചു വിടുകയാണെന്നു നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയതെന്നാണു പരാതിയെന്നും ഇതു കണ്ടെത്താൻ മൂന്നു വഴികളിലുമുള്ള സ്ഥാപനങ്ങളുടെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ദൃക്സാക്ഷിയായ അയൽവാസിയിൽ നിന്നു വിശദമായ മൊഴിയെടുക്കും.

ഡിസിസി പ്രസിഡന്റുമാരുടെ ഉപവാസം ഇന്ന്

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോൺഗ്രസ് ഓഫിസുകൾക്ക് എതിരായ സിപിഎമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡിസിസി പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ ഇന്ന് ഉപവാസം അനുഷ്ഠിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

English Summary: Youth Congress leader house attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com