വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി
Mail This Article
തിരുവനന്തപുരം ∙ സ്പേസ് പാർക്കിലെ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന കേസിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കന്റോൺമെന്റ് പൊലീസ് കാക്കനാട് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഎൽ) എംഡി: ഡോ.ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് അറസ്റ്റ്. കോടതിയുടെ അനുമതിയോടെ പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങും.
സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ ഉൾപ്പെടെ ജോലിക്കു കയറിയതു മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നു കണ്ടെത്തിയിരുന്നു. തുടർന്നു, സ്പേസ് പാർക്കിന്റെ ചുമതലയുള്ള കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നിയമന ഏജൻസിയായ പിഡബ്ല്യുസിയോടു വിശദീകരണം തേടി. പിന്നീടാണു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.സ്വപ്നയെ നിയമിച്ച പിഡബ്ല്യുസിയെ രണ്ടാം പ്രതിയും തിരഞ്ഞെടുത്ത വിഷൻ ടെക്നോളജിയെ മൂന്നാം പ്രതിയുമാക്കിയാണു പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ്.
English Summary: Swapna Suresh Arrest