ADVERTISEMENT

കൊച്ചി ∙ ബെംഗളൂരുവിൽ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന്റെ നമ്പർ ‘മോളി’യെന്ന പേരിൽ കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. പ്രതികൾ വിൽപന നടത്തുന്ന എംഡിഎംഎ രാസലഹരി ‘മോളി’യെന്ന പേരിലാണ് അറിയപ്പെടുന്നത്. 

ലോക്ഡൗൺ കാലത്തു നയതന്ത്രപാഴ്സൽ വഴി സ്വർണംകടത്താൻ അവസരം ഒരുങ്ങിയതോടെ ദുബായിൽ നിന്നും സ്വർണം വാങ്ങാനുള്ള പണത്തിനു വേണ്ടി റമീസ് ബെംഗളൂരുവിലെ ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നു. സ്വർണക്കടത്തു വിവരം ചോർന്നതിനു പിന്നിൽ ബെംഗളൂരുവിലെ ലഹരി റാക്കറ്റാണെന്നു പ്രതികളിൽ ചിലർ മൊഴി നൽകിയിട്ടുമുണ്ട്.

സ്വർണക്കടത്തിൽ പി.എസ്.സരിത്, സ്വപ്ന, സന്ദീപ് നായർ എന്നിവർ പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊബൈൽ ഫോൺ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റ് 2 ഫോണുകൾ കസ്റ്റംസിനു കൈമാറി. ഒരു ഫോൺ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യത്തിനു റമീസ് വ്യക്തമായി മറുപടി നൽകിയിരുന്നില്ല. റമീസിനെ വീണ്ടും ചോദ്യം ചെയ്യും. 

സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയിരുന്നെന്നും സംശയിക്കുന്നുണ്ട്. ഇവർ ഒരുക്കിയ പാർട്ടികളിൽ ലഹരിമരുന്നു കലർത്തിയ മദ്യം വിളമ്പിയെന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും അന്വേഷണസംഘത്തോടു സംശയം പ്രകടിപ്പിച്ചിരുന്നു.

Mohammad-Anoop-JPG
മുഹമ്മദ് അനൂപ്

ബെംഗളൂരുവിൽ ജൂലൈ 10 ന് അറസ്റ്റിലായ സ്വപ്ന സുരേഷും ഓഗസ്റ്റ് 21 അറസ്റ്റിലായ ലഹരിക്കേസ് പ്രതി ഡി.അനിഖയും അറസ്റ്റിലായപ്പോൾ ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നത് യാദൃച്ഛികമാണോയെന്നു കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നു.  മുഹമ്മദ് അനൂപ് ബെംഗളൂരുവിൽ വസ്ത്രവ്യാപാരം നടത്തിയിരുന്നതായുള്ള മൊഴികളും കറുത്ത വസ്ത്രങ്ങൾ എവിടെ നിന്നെന്നു തേടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

അതേ സമയം, സ്വർണക്കടത്തു കേസിലെ പ്രതി റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസനിയ സന്ദർശിച്ചതു ലഹരിമരുന്നുകേസിൽ അറസ്റ്റിലായ കന്നഡ സീരിയൽ നടി ഡി. അനിഖയുടെ ഭർത്താവിനൊപ്പമാണെന്ന വിവരവും പുറത്തുവന്നു. നൈജീരിയൻ സ്വദേശിയാണ് അനിഖയുടെ ഭർത്താവ്. 

ബെംഗളൂരു ലഹരി റാക്കറ്റും സ്വർണക്കടത്തു കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിലെ നിർണായക സൂചനയാണിത്. മര ഉരുപ്പടികളുടെ ഇറക്കുമതിക്കു വേണ്ടിയാണു ടാൻസനിയ സന്ദർശിച്ചതെന്നാണു റമീസിന്റെ മൊഴി. 

English summary: Kerala drug trade: Gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com