വോട്ടിങ് യന്ത്രം പരിശോധിക്കാൻ 70 അംഗ സംഘം
Mail This Article
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വേണ്ടി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പരിശോധിക്കാനെത്തുന്നത് 70 അംഗ സംഘം. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ (ഇസിഐഎൽ) എൻജിനീയറിങ് ഉദ്യോഗസ്ഥരുടെ സംഘമാണ് അടുത്തയാഴ്ച ഹൈദരാബാദിൽ നിന്ന് എത്തുക.
5 വീതം എൻജിനീയർമാരുടെ സംഘമാണ് ഓരോ ജില്ലയിലും യന്ത്രങ്ങൾ പരിശോധിക്കുക. ഇസിഐഎൽ നിർമിച്ച യന്ത്രങ്ങളാണിത്. സംസ്ഥാനത്ത് 45,000 വോട്ടിങ് യന്ത്രങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിനു വേണ്ടി വരും. നിലവിൽ 37,000 യന്ത്രങ്ങളുണ്ട്. ബാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈവശമുള്ളവയിൽ നിന്ന് എടുക്കും.
തിരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്ന സർവകക്ഷി യോഗത്തിലെ ആവശ്യം സംസ്ഥാന കമ്മിഷൻ പരിഗണിക്കും. തീരുമാനമെടുത്ത് അറിയിച്ചാൽ സർക്കാരിന് ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാം. ഇത് 6 മാസം വരെ ആകാമെന്നാണു വ്യവസ്ഥ. ഈ മാസം 28 മുതൽ ഒക്ടോബർ 5 വരെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ്, 26നു പുതുക്കിയ വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണം എന്നിവ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടത്താനാണു നീക്കം.
English Summary: 70 member team to check voting machines