ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് മിഷൻ ഇടപാടിൽ മന്ത്രിപുത്രൻ കമ്മിഷൻ വാങ്ങിയെന്ന വിവാദം പ്രതിഷേധമായി കത്തിപ്പടരുന്നു. കമ്മിഷൻ കൈപ്പറ്റിയതു മന്ത്രി ഇ.പി.ജയരാജന്റെ മകനാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതോടെ മന്ത്രിയുടെ തിരുവനന്തപുരത്തെയും മട്ടന്നൂരിലെയും വീടുകൾക്കു മുന്നിൽ പ്രതിഷേധം ഇരമ്പി. ബിജെപിയുടെ ആരോപണത്തോടു ജയരാജൻ പ്രതികരിച്ചില്ല.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനു ശേഷം വളാഞ്ചേരിയിലെ വീട്ടിലായിരുന്ന മന്ത്രി കെ.ടി. ജലീലിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്ര പ്രതിഷേധത്തിൽ മുങ്ങി. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ മന്ത്രിയുടെ അകമ്പടി വാഹനത്തിനു നേർക്കു ചാടിവീണ യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു. കൊല്ലം പാരിപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകർ കാർ കുറുകെയിട്ടതിനാൽ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിൽ തട്ടി.  കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകർ വാഹനത്തിനു നേരെ ചീമുട്ടയെറിഞ്ഞു. കൊട്ടിയത്തു  യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാട്ടി. ചാത്തന്നൂരിൽ കരിങ്കൊടി കാട്ടാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. രാത്രി 9 മണിയോടെ മന്ത്രി തിരുവനന്തപുരത്ത് ഔദ്യോഗികവസതിയിലെത്തി. വസതിക്കു മുന്നിലും കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. 

റെഡ്ക്രസന്റ്– യുണിടാക് ഇടപാടിൽ മന്ത്രിപുത്രനും കമ്മിഷൻ കിട്ടിയെന്ന വാർത്ത സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കു പിന്നാലെ കണ്ണൂരിൽ നിന്നുള്ള ഒരു പ്രമുഖ നേതാവ് കൂടി വിവാദത്തിലായി. മന്ത്രിപുത്രൻ കുടുങ്ങുമെന്നു വന്നപ്പോഴാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സിപിഎം തിരിഞ്ഞതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അന്തസ്സുണ്ടെങ്കിൽ മന്ത്രിസഭ രാജിവച്ചൊഴിയണം. ജയരാജന്റെ മകനും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധമെന്താണെന്നു സിപിഎം പറയണമെന്നു കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസും കെഎസ്‌യുവും യുവമോർച്ചയും തലസ്ഥാനത്തും കണ്ണൂരും മന്ത്രിക്കെതിരെ പ്രതിഷേധിച്ചു. 

വളാഞ്ചേരി കാവുംപുറത്തെ വസതിയിൽ നിന്നു തിരുവനന്തപുരത്തേക്ക് ജലീലിന്റെ യാത്രയ്ക്കിടെ പൊലീസും പ്രതിഷേധക്കാരും പലയിടത്തും ഏറ്റുമുട്ടി.

English Summary: Protest against ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com