ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് ഇഡി: ജലീലിനെ വീണ്ടും ചോദ്യം ചെയ്യും
Mail This Article
കൊച്ചി ∙ യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്രപാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു മന്ത്രി കെ.ടി. ജലീൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). മൊഴി പരിശോധിച്ച ശേഷം ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി ഡയറക്ടർ സഞ്ജയ്കുമാർ മിശ്ര സ്ഥിരീകരിച്ചു. കേസിൽ ജലീലിനു ക്ലീൻചിറ്റ് നൽകിയതായി ഇന്നലെ ഉച്ചയോടെയുണ്ടായ പ്രചാരണവും അദ്ദേഹം തള്ളി. അതേസമയം, ജലീൽ സ്വർണക്കടത്തിനു കൂട്ടുനിന്നതിനു തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ജലീൽ ഇഡി ഓഫിസിൽ ചോദ്യംചെയ്യലിനു വിധേയനായ വിവരമാണ് ഇതുവരെ പുറത്തുവന്നിരുന്നത്. എന്നാൽ അതിന്റെ തലേന്നു രാത്രി 7.30 മുതൽ 12 വരെ ചോദ്യം ചെയ്തിരുന്നതായി സംസ്ഥാന പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇഡി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനു ശേഷം പിറ്റേന്നു രാവിലെ പത്തിനു ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നുവെന്നാണു സൂചന. വ്യാഴാഴ്ച രാത്രി ചോദ്യങ്ങൾക്കു ജലീൽ സ്വയം എഴുതി കൈമാറിയ മറുപടികളുടെ അടിസ്ഥാനത്തിലുള്ള വിശദമായ ചോദ്യം ചെയ്യലാണു വെള്ളിയാഴ്ച നടന്നത്. 2 ദിവസങ്ങളിലായി ഏതാണ്ട് 8 മണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ സിഇഒ യു.വി. ജോസിന്റെ മൊഴി രേഖപ്പെടുത്തിയതായും അഭ്യൂഹമുണ്ടായെങ്കിലും ഇഡി നിഷേധിച്ചു.
English summary: K.T.Jaleel parcel case