സ്പേസ് പാർക്ക് അന്നേ പറഞ്ഞു, സ്വപ്ന പോരാ; ഒഴിവാക്കണം: മിനിറ്റ്സ് പുറത്ത്
Mail This Article
തിരുവനന്തപുരം ∙ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) വഴിയുള്ള സ്വപ്ന സുരേഷിന്റെ കൺസൽറ്റൻസി സേവനം അവർക്കു കഴിവു പോരെന്ന കാരണത്താൽ അവസാനിപ്പിക്കണമെന്നു മേയിൽ നടന്ന സ്പേസ് പാർക്ക് അവലോകന യോഗം ആലോചിച്ചെങ്കിലും നടപ്പായില്ലെന്നു വ്യക്തമാക്കുന്ന മിനിറ്റ്സ് പുറത്ത്. സ്വപ്നയുടെ ചുമതല, കഴിവ്, സന്നദ്ധത തുടങ്ങിയ കാര്യങ്ങളിൽ പുനഃപരിശോധന വേണമെന്നും അവർ ഉൾപ്പെടുന്ന പിഡബ്ല്യുസി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് അവസാനിപ്പിക്കണമെന്നും യോഗത്തിൽ നിർദേശം വന്നു. ഐടി സെക്രട്ടറി എം.ശിവശങ്കറും ഈ യോഗത്തിൽ പങ്കെടുത്തു.
തീരുമാനം നടപ്പായില്ലെന്നു മാത്രമല്ല, കൺസൽറ്റൻസി നീളുകയും ചെയ്തു. ഒടുവിൽ ജൂലൈയിൽ സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെട്ടപ്പോൾ മാത്രമാണു സ്വപ്നയെ ഐടി വകുപ്പ് കൈവിട്ടത്. കോവിഡ് അനിശ്ചിതത്വവും സ്പേസ് പാർക്കിനു പുതിയ സ്പെഷൽ ഓഫിസർ വരാനിരിക്കുന്നതുമാണ് നടപടി വൈകാൻ കാരണമെന്നാണ് വിശദീകരണം.
ശിവശങ്കറിന്റെ ശുപാർശയിൽ നിയമിതയായ സ്വപ്നയെ സംബന്ധിച്ച് 7 മാസം കഴിഞ്ഞപ്പോഴേക്കും വിലയിരുത്തൽ മാറിയത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. കൂടുതൽ എൻജിനീയറിങ്, സ്പേസ് ടെക് കഴിവുള്ളയാളെയാണ് ആവശ്യമുണ്ടായിരുന്നതെന്നാണു ചീഫ് സെക്രട്ടറിതല സമിതിയെ സ്പേസ് പാർക്ക് അധികൃതർ അറിയിച്ചത്.
സ്വപ്നയെ തിരഞ്ഞെടുത്തപ്പോൾ ഇത് അറിഞ്ഞില്ലേയെന്ന ചോദ്യം ബാക്കി. 6 മാസത്തെ നിയമന കരാറായിരുന്നുവെന്നാണു ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ടിലുള്ളത്. എന്നാൽ രേഖകൾ പ്രകാരം ഒരു വർഷമാണ്.
കെപിഎംജി മറുപടി നൽകിയില്ല
കൺസൽറ്റന്റിനെ ആവശ്യപ്പെട്ടു സ്പേസ് പാർക്ക് ആദ്യം സമീപിച്ചതു കെപിഎംജിയെ ആയിരുന്നെങ്കിലും അവർ മറുപടി കൊടുത്തില്ലെന്നു വിവരാവകാശ രേഖ. സ്പേസ് പാർക്കുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ ആവശ്യങ്ങൾക്കു സേവനം നൽകിയിരുന്നതു കെപിഎംജിയായിരുന്നു.
എന്നിട്ടും കൺസൽറ്റന്റിനെ ആവശ്യപ്പെട്ടു നൽകിയ 2 ഇമെയിലുകളോടും അവർ പ്രതികരിക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ല. കെപിഎംജി മറുപടി നൽകാൻ വൈകിയതു കൊണ്ടാണു പിഡബ്ല്യുസിയെ സമീപിച്ചതെന്നാണു ചീഫ് സെക്രട്ടറി തല സമിതി റിപ്പോർട്ടിൽ പറയുന്നത്
English summary: Space Park; Swapna Suresh