മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടോ? മറുപടി നൽകാതെ കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകാതെ കേന്ദ്ര സർക്കാർ. എംപിമാരായ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, കെ. സുധാകരൻ, ബെന്നി ബഹനാൻ എന്നിവർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി മൗനം പാലിച്ചത്.
14.82 കോടി മൂല്യമുള്ള 30 കിലോ സ്വർണം വിമാനത്താവളത്തിൽ ജൂലൈ 5നു കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയെന്നും കേസ് എൻഐഎക്കു കൈമാറിയെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കോ മുഖ്യമന്ത്രിയുടെ ഓഫിസിനോ ഇതിൽ പങ്കുണ്ടോ എന്ന രണ്ടാം ചോദ്യത്തിനു മന്ത്രി മറുപടി നൽകിയില്ല.
അതേസമയം, കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെന്നു ബിജെപി എംപി: തേജസ്വി സൂര്യ ലോക്സഭയിൽ ആരോപിച്ചു. ഉത്തര കൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെയാണു കേരളത്തിലെ ഭരണനേതൃത്വം പ്രവർത്തിക്കുന്നത്. കണ്ണൂരിൽ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ പൊലീസ് തല്ലിച്ചതച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
English summary: Kerala gold smuggling case in Loksabha