ADVERTISEMENT

ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. ഭരണാധികാരിയുടെ ജനോപകാരപ്രദമായ മഹത്തായ പദ്ധതിയെന്ന് ഒരു നിരീക്ഷണം. ഭരണനിർവഹണത്തിലെ വീഴ്ചയുടെ പ്രായശ്ചിത്തം എന്ന മറ്റൊരു വ്യാഖ്യാനം 

11 ലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടു. ജലപാനം പോലുമില്ലാതെ മണിക്കൂറുകൾ . 

മൊത്തം 242 കോടിയുടെ ധനസഹായമാണ് നൽകിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകൾകൊണ്ട് ഫയൽ തീർപ്പാക്കൽ. ഒരു വില്ലേജ് ഓഫിസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013 ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി. 

ഒരിക്കൽ പത്രക്കാർ ചോദിച്ചു: ‘‘ജനങ്ങൾക്ക് അർഹമായത് യഥാസമയം ചെയ്തു കൊടുക്കാത്തതു കൊണ്ടല്ലേ സമ്പർക്ക പരിപാടി വേണ്ടി വരുന്നത്?’’ 

ഇതായിരുന്നു മറുപടി. ‘‘പലപ്പോഴും തീരുമാനമെടുക്കാൻ വൈകുന്നത് ജനങ്ങളുടെ ആവശ്യങ്ങളിൻമേൽ ഉദ്യോഗസ്ഥരുടെ സംശയങ്ങളും ആശങ്കകളും കൊണ്ടാവാം. എന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുമ്പോൾ പെട്ടെന്ന് തീരുമാനം ഉണ്ടാകും.’’ 

ഭരണാധികാരി എന്ന നിലയിൽ ഉമ്മൻചാണ്ടിയെ ഏറ്റവും ആദരിക്കുന്നത് കരുണാർദ്രമായ മനസ്സിന്റെ പേരിലെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ കെ. എം. ഏബ്രഹാം, ‘‘ടിവി ചാനലിലൂടെ ആളുകളുടെ പരാതി കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന സുതാര്യ കേരളം പരിപാടിയിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഓരോ ജീവിതപ്രശ്നത്തിനു മുന്നിലും എത്ര ഹൃദയാലുവായാണ് അദ്ദേഹം പ്രതികരിച്ചതെന്ന് നേരിട്ടു കണ്ടിട്ടുണ്ട്.’’ 

വളരെ വേഗം അദ്ദേഹം തീരുമാനമെടുക്കും. ഒരു പരാതി കേട്ടുകൊണ്ടിരിക്കെ തന്നെ നടപടി കടലാസിൽ കുറിക്കും. ‘‘മറക്കാനാവാത്തത് അത്യപൂർവ ത്വക് രോഗം ബാധിച്ച പാലക്കാട്ടെ കുടുംബത്തിന്റെ ദുരിത കഥയാണ്. കുട്ടികളുടെ കാര്യം അമ്മ പറയുന്നതിനിടയിൽ അദ്ദേഹം എഴുതിത്തുടങ്ങി. അപ്പോഴാണ് കുട്ടികളുടെ ചിത്രം സ്ക്രീനിൽ തെളിഞ്ഞത്. അതു കണ്ടതും അദ്ദേഹം എഴുത്തു നിർത്തി. ഞാൻ ആ മുഖത്തേക്ക് നോക്കി. അദ്ദേഹം വിതുമ്പുന്നതും കണ്ണനിറയുന്നതും കണ്ടു’’ – ഏബ്രഹാം പറയുന്നു. 

എന്നാൽ, സങ്കടം കേട്ടു കണ്ണുനിറയുന്ന ആൾ മാത്രമല്ല ഉമ്മൻ ചാണ്ടിയെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറയും. ഉമ്മൻ ചാണ്ടിയുടെ നയചാതുരിക്കും ദൃഢചിത്തതയ്ക്കും ഉദാഹരണമായി ജയകുമാർ ചൂണ്ടിക്കാട്ടുന്ന ഒരു സംഭവമുണ്ട്. ഇറ്റാലിയൻ കപ്പലിൽനിന്ന് 2 മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസ്. കേരള സർക്കാരുമായി ചർച്ചയ്ക്ക് ഇറ്റാലിയൻ അംബാസഡർ തിരുവനന്തപുരത്ത്. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ കേസ് ഒഴിവാക്കാൻ അംബാസഡർ പല നിർദേശവും വച്ചുവെങ്കിലും സർക്കാർ വഴങ്ങിയില്ല. 

യോഗം പിരിഞ്ഞപ്പോൾ മുഖ്യമന്ത്രിയോട് അംബാസഡറുടെ അപേക്ഷ:‘‘ 5 മിനിറ്റ് ഒറ്റയ്ക്ക് സംസാരിക്കണം.’’ 

‘‘താങ്കളുമായി ഒറ്റയ്ക്ക് സംസാരിക്കാൻ എനിക്ക് ഒന്നുമില്ല. എന്റെ ചീഫ് സെക്രട്ടറി കൂടിയുണ്ടാവും’’ – ഉമ്മൻ ചാണ്ടി ജയകുമാറിനെയും ഒപ്പമിരുത്തി. 

അംബാസഡർ നാടകീയമായി യാചിക്കുന്ന മട്ടിൽ കണ്ഠമിടറി പറഞ്ഞു, ‘‘അങ്ങ് വളരെ ദയാലുവായ ഭരണാധികാരിയാണെന്ന് കേട്ടിട്ടുണ്ട്. ഈ പട്ടാളക്കാരോട് ദയവു കാണിക്കണം നാട്ടിലേക്കയയ്ക്കാൻ ശുപാർശ ചെയ്യണം.’’ 

ഉമ്മൻചാണ്ടി ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘കൊല്ലപ്പെട്ട എന്റെ നാട്ടുകാരുടെ കുടുംബാംഗങ്ങളോടും ഞാൻ ദയ കാണിക്കേണ്ടേ?’’  ചർച്ച അവിടെ അവസാനിച്ചു. 

പ്രതിസന്ധിയെ അതിജീവിക്കാൻ ഉമ്മൻ ചാണ്ടിക്ക് പ്രത്യേക വിരുതുണ്ട്. ദീർഘകാലം ഉമ്മൻചാണ്ടിയുടെ കീഴിൽ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ ഓർക്കുന്ന ഒരു സംഭവമുണ്ട്. 

ഒരിക്കൽ സർക്കാരിന്റെ ഉന്നത നയരൂപീകരണ സമിതിയിൽ ഒരു വിവാദ വിഷയം വന്നു. മുഖ്യമന്ത്രി അധ്യക്ഷൻ. എല്ലാ മന്ത്രിമാരും ഉണ്ട്. വിഷയത്തെച്ചൊല്ലി തർക്കം മൂത്തു. വാഗ്വാദമായി. കേരള കോൺഗ്രസും മുസ്ലിം ലീഗും രണ്ടു ചേരിയിൽ. 

ഉമ്മൻ ചാണ്ടി ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ അത്യാവശ്യ ഫയൽ പരിശോധിക്കുകയാണെങ്കിലും ചർച്ചയിൽ കാതുകൂർപ്പിച്ചാണ് ഇരിപ്പ്. 

തർക്കം രൂക്ഷമായപ്പോൾ മന്ത്രി ആര്യാടൻ മുഹമ്മദ് ചോദിച്ചു,‘‘ മുഖ്യമന്ത്രി ഇതൊന്നും കേൾക്കുന്നില്ലേ?’’ 

ഉമ്മൻ ചാണ്ടി: ‘‘പിന്നേ... ഞാൻ എല്ലാം കേൾക്കുന്നുണ്ട്’’ 

ആര്യാടൻ: ‘‘അഭിപ്രായം എന്താണ്?’’ 

ഉമ്മൻ ചാണ്ടി: ‘‘നിങ്ങളുടെ അഭിപ്രായം തന്നെ’’ 

ആര്യാടൻ: ‘‘അപ്പോൾ മാണി സാർ പറഞ്ഞതിനെക്കുറിച്ച് എന്താ അഭിപ്രായം?’’ 

ഉമ്മൻ ചാണ്ടി: ‘‘യോജിപ്പാണ്.’’ 

ആര്യാടൻ: ‘‘കുഞ്ഞാലിക്കുട്ടി പറഞ്ഞതിനോടോ?’’ 

ഉമ്മൻ ചാണ്ടി: ‘‘അതും ശരിയാണ്.’’ 

എല്ലാവരും പൊട്ടിച്ചിരിച്ചു പോയി! 

അപ്പോൾ ആര്യാടൻ പറഞ്ഞു:‘‘ഇതാണ് ഉമ്മൻചാണ്ടി’’ 

English summary: Oommen Chandy: Janasambarka paripadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com