ADVERTISEMENT

തിരുവനന്തപുരം ∙ അര നൂറ്റാണ്ടു മുൻപ് ആദ്യമായി നിയമസഭയിലെത്തി പിൻബെഞ്ചിലിരിക്കുമ്പോൾ ആ മൂന്നു പേരും പ്രതീക്ഷിച്ചിരിക്കുമോ ഭാവിയിൽ‌ മുന്നിലിരുന്നു കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നവരാകും തങ്ങളെന്ന്? എ.കെ. ആന്റണി, ഉമ്മൻചാണ്ടി, പിണറായി വിജയൻ. ഭാവിയിൽ കേരളത്തിൽ 3 മുഖ്യമന്ത്രിമാരെയും 15 മന്ത്രിമാരെയും സൃഷ്ടിച്ച കിടിലൻ ബാച്ചായിരുന്നു 1970-77ലെ കന്നിക്കാരുടേത്. 

അന്ന് ആദ്യമായി സഭയിലെത്തിയവരിൽ എത്ര പേർ തന്റെ ജൂബിലി വേളയിൽ ഇപ്പോൾ സഭയിലുണ്ടെന്ന് ഉമ്മൻചാണ്ടി നോക്കിയാൽ 2 പേരെ കാണാം. മുഖ്യമന്ത്രി പിണറായി വിജയനെയും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെയും.

61 പേരായിരുന്നു 1970-77 നിയമസഭയിലെ കന്നിക്കാർ. പിണറായിക്കും ആന്റണിക്കും ഉമ്മൻചാണ്ടിക്കും പുറമേ എം.വി. രാഘവൻ, എ.സി. ഷൺമുഖദാസ്, വക്കം പുരുഷോത്തമൻ, കെ. പങ്കജാക്ഷൻ, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മാർ. 

യുവജന സംഘടനകൾക്കു നേതൃത്വം നൽകി സംസ്ഥാനമാകെ സമാരാവേശം പടർത്തിയിരുന്ന വലിയൊരു യുവനിര സഭയിൽ എത്തിയ തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്.  പ്രവൃത്തിയിലൂടെയും പ്രസംഗത്തിലൂടെയും സിപിഎം അണികൾക്ക് ആവേശമായിരുന്ന എം.വി. രാഘവൻ പിന്നീട് പാർട്ടിവിട്ടു യുഡിഎഫിലെത്തി ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗവുമായി. ഉമ്മൻചാണ്ടിക്കൊപ്പം ഏറ്റവും കൂടുതൽ തവണ നിയമസഭയിലെത്തിയ 1970 ബാച്ചുകാരൻ പി.ജെ. ജോസഫാണ്; 9 വട്ടം. എം.വി. രാഘവനും എ.സി. ഷൺമുഖദാസും 7 പ്രാവശ്യം സഭയിലെത്തി. 

ആന്റണിയും പിണറായിയും വക്കം പുരുഷോത്തമനും കെ. പങ്കജാക്ഷനും യു.എ. ബീരാനും എ.വി. അബ്ദുറഹ്മാനും കെ. രാഘവനും 5 വട്ടമാണ് ഉമ്മൻചാണ്ടിക്കൊപ്പം സഭയിലെത്തിയത്. 

കന്നിജയത്തിനു ശേഷം 77 ൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ എ.കെ. ആന്റണി മാറിനിന്നെങ്കിലും ഉമ്മൻചാണ്ടിയും പിണറായി വിജയനും മത്സരിച്ചു.  ആ നിയമസഭാ കാലത്തു കരുണാകരനു പിന്നാലെ മുഖ്യമന്ത്രിയായി ആന്റണി ഉപതിരഞ്ഞെടുപ്പിലൂടെയും സഭയിലെത്തി.

English summary: Pinarayi Vijayan: Oommen Chandy in assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com