മന്ത്രിഭാര്യ ബാങ്കിലേക്ക് പാഞ്ഞത് ഒരു പവൻ തൂക്കാനോ: ചെന്നിത്തല
Mail This Article
തിരുവനന്തപുരം∙ ഒരു പവന്റെ മാല തൂക്കിനോക്കാനാണോ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കിലേക്കു പാഞ്ഞുചെന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയ ശേഷം ഒരു പവന്റെ മാല തൂക്കിനോക്കാനുള്ള ബുദ്ധി ആരുടേതാണെന്നു രമേശ് ചോദിച്ചു.
മന്ത്രിയുടെ ഭാര്യ ബാങ്കിൽ പോയി ലോക്കർ തുറന്ന സംഭവത്തിലും മുഖ്യമന്ത്രി ജനങ്ങളെ മണ്ടന്മാരാക്കുകയാണ്. ക്വാറന്റീനിൽ കഴിയേണ്ട അവർ അന്തംവിട്ടു ബാങ്കിലേക്കു പാഞ്ഞുചെല്ലുകയും ലോക്കർ തുറക്കുകയും ചെയ്തു. മന്ത്രിയുടെ മകൻ ലൈഫ് മിഷനിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം പുറത്തു വന്നയുടൻ പാഞ്ഞുചെന്നു ലോക്കർ തുറന്നു. അതുകൊണ്ടു 3 പേർക്കു ക്വാറന്റീനിൽ പോകേണ്ടി വന്നില്ലേയെന്നും രമേശ് ചോദിച്ചു.
ചെന്നിത്തലയ്ക്ക് ജയരാജന്റെ ഭാര്യയുടെ വക്കീൽ നോട്ടിസ്
ബാങ്കിലെ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാരോപിച്ച് മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര വക്കീൽ നോട്ടിസ് അയച്ചു.
2 ദിവസത്തിനകം വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾ തിരുത്തണമെന്നും അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.
English summary: Ramesh Chennithala against E.P. Jayarajan's wife