സമരം സംഘർഷഭരിതം; അടിച്ചൊതുക്കി പൊലീസ്
Mail This Article
തിരുവനന്തപുരം ∙ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്; എംഎൽഎമാരായ ഷാഫി പറമ്പിലിനും കെ.എസ്. ശബരീനാഥനും മർദനമേറ്റു. യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെയും ലാത്തിച്ചാർജുണ്ടായി.
കണ്ണൂരിൽ മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിലേക്കു പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് ലാത്തി വീശിയോടിച്ചു. സിപിഎം പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസിലേക്കു കല്ലെറിഞ്ഞെന്നാരോപിച്ചു യുവമോർച്ച പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാരിയരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജയരാജനെതിരെ കലക്ടറേറ്റ് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെയും പൊലീസ് മർദിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിനുൾപ്പെടെ പരുക്കേറ്റു.
പാലക്കാട്ട് യുവമോർച്ച മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും സംസ്ഥാന ഉപാധ്യക്ഷൻ ഇ.പി. നന്ദകുമാറും ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. 5 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കുണ്ട്.
കോഴിക്കോട്ട് കെഎസ്‌യു മാർച്ചിനു നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലുമായി ജില്ലാ പ്രസിഡന്റ് വി.ടി. നിഹാലും വൈസ് പ്രസിഡന്റ് പി. പി. റമീസും ഉൾപ്പെടെ 5 പേർക്കു ഗുരുതര പരുക്ക്.
English summary: Youth Congress protest in Secretariat