ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാംഗത്വ സുവർണ ജൂബിലിയുടെ തലേന്ന് ഉമ്മൻ ചാണ്ടിക്ക് ആശംസ നേരാനെത്തിയവരുടെ തിരക്കായിരുന്നു രാവിലെ മുതൽ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ. തൊണ്ട ശരിയല്ലെങ്കിലും പതിഞ്ഞ ശബ്ദത്തിൽ എല്ലാവരെയും സ്നേഹപൂർവം അദ്ദേഹം സ്വീകരിച്ചു, വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

മുൻ മന്ത്രി വി.എസ്. ശിവകുമാർ ഷാൾ അണിയിച്ച് ആദരിച്ചപ്പോൾ ക്രൂശിത ക്രിസ്തുരൂപം ഭാര്യ ഉപഹാരമായി നൽകി. പന്തളത്തു പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ക്ലാസിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോയ ആളാണിതെന്നു പറഞ്ഞാണു പന്തളം സുധാകരൻ ഉമ്മൻ ചാണ്ടിയെ ഷാൾ അണിയിച്ചത്. ഗുരുസ്ഥാനത്താണു കാണുന്നതെന്നു പറഞ്ഞ് അദ്ദേഹം കാൽ തൊട്ടു വന്ദിച്ചു. ഇടയ്ക്ക് ബൊക്കെയുമായി എത്തിയ ഒരു പ്രവർത്തകൻ ഉമ്മൻ ചാണ്ടിയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു.

ഉച്ചയോടെ വീട്ടിൽ പ്രത്യേക പ്രാർഥന. അതു കഴിഞ്ഞപ്പോൾ ഒരു ഉദ്ഘാടനച്ചടങ്ങ്. സന്ദർശകരുടെ ഒഴുക്കു മൂലം ഊണു കഴിക്കാതിരുന്ന ഉമ്മൻ ചാണ്ടി, ഡിപിഐ ഓഫിസിനു മുന്നിലെ സമരപ്പന്തലിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ഉൗണു കഴിഞ്ഞിട്ടാവാം എന്നു പറ‍ഞ്ഞു മകൻ ചാണ്ടി ഉമ്മൻ തടഞ്ഞു. ആദ്യം വഴങ്ങിയില്ല. ഒടുവിൽ മകന്റെ കൽപനയ്ക്കു കീഴടങ്ങി.

ഇതിനിടെ എത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടി സമരപ്പന്തലിൽ നിന്നു മടങ്ങിയെത്തും വരെ കാത്തിരുന്നു. കെപിസിസി, ഡിസിസി ഭാരവാഹികളടക്കം ആശംസ നേരാൻ വന്നു കൊണ്ടേയിരുന്നു. ഇടയ്ക്കു കേക്ക് വിതരണം.

സന്ദർശകരിൽ ഭൂരിപക്ഷവും ഉമ്മൻ ചാണ്ടിക്കൊപ്പം പടം എടുത്ത ശേഷമേ മടങ്ങിയുള്ളൂ. മുൻ സ്പീക്കർമാരായ കെ.രാധാകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, എം.വിജയകുമാർ, സംവിധായകൻ ബാലചന്ദ്രമേനോൻ തുടങ്ങി ഒട്ടേറെപ്പേർ ഫോണിൽ ആശംസ നേർന്നു. ഇന്നു കോട്ടയത്തു നടക്കുന്ന ജൂബിലി ചടങ്ങിൽ പങ്കെടുക്കാൻ നാലരയോടെ ഉമ്മൻ ചാണ്ടി കാറിൽ കയറി. വീണ്ടുമൊരു പുതുപ്പള്ളി യാത്ര.

കെപിസിസി ആഘോഷം നാളെ

തിരുവനന്തപുരം ∙ കെപിസിസി സംഘടിപ്പിക്കുന്ന, ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണജൂബിലി ആഘോഷം നാളെ നടക്കും. രാവിലെ 11ന് ഇന്ദിരാഭവനിൽ പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.

English summary: Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com