ഓഹരി നിക്ഷേപത്തിന്റെ പേരിൽ പിരിച്ച 20 കോടിയുമായി ദമ്പതികൾ മുങ്ങി
Mail This Article
വാഴക്കാട് (മലപ്പുറം) ∙ ഓഹരി നിക്ഷേപത്തിന്റെ പേരിൽ പിരിച്ചെടുത്ത 20 കോടി രൂപയുമായി ദമ്പതികൾ മുങ്ങിയതായി പരാതി. മലപ്പുറം വലിയപറമ്പ് ചെറുമുറ്റം സ്വദേശി വലപ്പെട്ടിയിൽ നാസർ, ഭാര്യ സാജിത എന്നിവർക്കെതിരെ പരാതി ലഭിച്ചതായി വാഴക്കാട് പൊലീസ് പറഞ്ഞു.
എടവണ്ണപ്പാറയിൽ 2013ൽ ആരംഭിച്ച ഒരു ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണു നിക്ഷേപങ്ങൾ സ്വീകരിച്ചത്. ലാഭവിഹിതം ലഭിക്കാതെ വന്നതോടെ ഇടപാടുകാരിൽ ചിലർ പരാതി നൽകി.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്. വാഴക്കാട്, പുളിക്കൽ, ചീക്കോട് പഞ്ചായത്തുകളിലെ 420 പേരിൽനിന്ന് നിക്ഷേപം സീകരിച്ചതായാണ് പൊലീസിനു ലഭിച്ച വിവരം.
നിക്ഷേപത്തിന്റെ 60% ട്രഷറിയിലും 40% ഓഹരികളിലും നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം. സ്വന്തം പേരിലുള്ള ബാങ്ക് ചെക്ക് ഗാരന്റിയായി നൽകി.
ഇടപാടുകാർക്ക് തുടക്കത്തിൽ പ്രതിമാസം 2–3 % ലാഭവിഹിതം ലഭിച്ചിരുന്നു. ഏതാനും വർഷങ്ങളായി ലാഭവിഹിതം മുടങ്ങിയതോടെ ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു.