ADVERTISEMENT

തിരുവനന്തപുരം∙ലോക്ഡൗൺ പിൻവലിക്കുന്നതിനുള്ള നാലാം ഘട്ടത്തിലെ പ്രധാന തീരുമാനങ്ങൾ 21നു നിലവിൽ വരുമെങ്കിലും ചില കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ അതേപടി ഇവിടെയും നടപ്പാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.

സംസ്ഥാനത്തെ കടകളും കച്ചവട സ്ഥാപനങ്ങളും രാത്രി ഏഴിന് അടയ്ക്കുന്നതിനു പകരം 10 വരെ തുറക്കാൻ അനുവദിക്കണമെന്നു പൊതുഭരണ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തലത്തിലാണു തീരുമാനം എടുക്കേണ്ടത്. സ്കൂളുകൾ അടഞ്ഞു കിടക്കുമെങ്കിലും 9 മുതൽ 12 വരെ  ക്ലാസുകളിലെ വിദ്യാർഥികൾക്ക് 21 മുതൽ സ്കൂളിൽ എത്തി അധ്യാപകരിൽ നിന്നു സംശയം തീർക്കാമെന്നു കേന്ദ്ര ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു  തൽക്കാലം കേരളത്തിൽ നടപ്പാക്കില്ല. ഓൺലൈൻ ക്ലാസ് എടുക്കുന്നതിന് 50% വരെ അധ്യാപകർക്കും ജീവനക്കാർക്കും സ്കൂളിലെത്താൻ കേന്ദ്രാനുമതിയുണ്ട്.

സംസ്ഥാനത്ത് അടുത്തയാഴ്ച സേ പരീക്ഷ നടക്കുന്നതിനാൽ ഡ്യൂട്ടിയിലുള്ള അധ്യാപകരും പരീക്ഷയെഴുതേണ്ട വിദ്യാർഥികളും സ്കൂളിൽ എത്തണം. വിദ്യാർഥികൾ കൂട്ടമായി സ്കൂളിലെത്തുന്നതു കോവിഡ് പടരാൻ ഇടയാക്കുമെന്നു കേന്ദ്ര മന്ത്രിമാർ തന്നെ അഭിപ്രായപ്പെട്ട സാഹചര്യത്തി‍ൽ 9 മുതൽ 12 വരെയുള്ള കുട്ടികളുടെ കാര്യത്തിൽ  എന്തു വേണമെന്നു പിന്നീട് തീരുമാനിക്കും.

100 പേർ വരെ പങ്കെടുക്കുന്ന രാഷ്ടീയ, സാമൂഹിക, സാംസ്കാരിക, മത യോഗങ്ങളും അക്കാദമിക്, സ്പോർട്സ് പരിപാടികളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 21 മുതൽ നടത്താം. ഓപ്പൺ എയർ തിയറ്ററുകളും 21 മുതൽ തുറക്കും. ഹോട്ടലുകളും ബേക്കറികളും ഇപ്പോൾ രാത്രി  9 വരെ തുറക്കുന്നുണ്ട്. റസ്റ്ററന്റുകളിൽ ഭക്ഷണം വിളമ്പാൻ അനുമതിയുണ്ടെങ്കിലും ബാറുകൾ തുറന്നിട്ടില്ല. ബാർ തുറക്കുന്നതു കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. വൈകാതെ തീരുമാനം ഉണ്ടായേക്കും.

കണ്ടെയ്ൻമെന്റ് സോണിൽ  ഒഴികെ എല്ലായിടത്തും രാത്രി 10 വരെ കടകൾ തുറക്കുന്നതു തിരക്കു കുറയ്ക്കുമെന്നാണു പൊതുവേയുള്ള അഭിപ്രായം. അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും. പല സ്ഥലങ്ങളിലും പൊലീസിന്റെ ഇഷ്ടമനുസരിച്ചു കടകളുടെ പ്രവർത്തന സമയം തീരുമാനിക്കുന്നതായി പരാതിയുണ്ട്. 

English summary: Lock down relaxation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com