ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിമാരും എംഎൽഎമാരും മറ്റും പ്രതികളാകുന്ന നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളിയതു വിവാദങ്ങളിൽ ആടിയുലയുന്ന സർക്കാരിനു കനത്ത പ്രഹരമായി. 2015 മാർച്ച് 13 ന് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനം അന്നത്തെ പ്രതിപക്ഷം കാഴ്ച വച്ചത്.

ഇന്നത്തെ മന്ത്രി ഇ.പി. ജയരാജൻ സ്പീക്കറുടെ വേദിയിൽ കയറി കസേര തൂക്കി താഴേക്ക് എറിയുന്നതായിരുന്നു ഏറെ ശ്രദ്ധേയമായ കാഴ്ച. 

ഇന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുളളവർ അധ്യക്ഷ വേദിയിലെ നാടകീയ രംഗങ്ങളിൽ ഉണ്ടായിരുന്നു. വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ വി.ശിവൻകുട്ടിയുടെ ‘അന്തരീക്ഷ യാത്ര’, തളർന്നു വീഴൽ, വാച്ച് ആൻഡ് വാർഡിനെതിരെ ഇപ്പോഴത്തെ ചില മന്ത്രിമാർ നടത്തിയ ആക്രമണം, ഭരണപക്ഷത്തെ കെ.ശിവദാസൻ നായരെ പ്രതിപക്ഷത്തെ വനിതാ എംഎൽഎ തോളിൽ കടിക്കുന്നത്, ഇന്നത്തെ മന്ത്രി തോമസ് ഐസക് ബഹളങ്ങൾക്കിടെ കാൽതെറ്റി വീഴുന്നത്, ചിലർ മൈക്ക് തകർക്കുന്നത് എന്നിങ്ങനെ മലയാളികൾക്കു മറക്കാനാവാത്ത ദൃശ്യങ്ങളാണ് അന്നുണ്ടായത്.

കേസിൽ പക്ഷേ, ഒച്ചിഴയുന്ന വേഗത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. സഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഘം അക്രമത്തിൽ നേരിട്ടു പങ്കാളികളായ 15 പേരുടെ പ്രതിപ്പട്ടികയാണ് ആദ്യം തയാറാക്കിയത്. 

പിന്നീടു പലവിധ ഇടപെടലുകൾ കാരണം ഇത് 6 ആയി ചുരുങ്ങി. ഒഴിവാക്കപ്പെട്ട പലരും സർക്കാരിലും സഭയിലും ഉന്നത പദവികളിലുണ്ട്. 

ഇതെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെ ജനം തൽസമയം കണ്ടിട്ടും കേസ് പിൻവലിക്കാൻ സർക്കാർ ധൈര്യപ്പെട്ടത് പൊതുസമൂഹത്തെ അമ്പരപ്പിക്കുന്ന നിലപാടായി.

പൊതുമുതൽ നശിപ്പിക്കുന്ന കേസുകൾ പിൻവലിക്കാനോ എഴുതിത്തള്ളാനോ പാടില്ലെന്നു ഹൈക്കോടതി തന്നെ ഉത്തരവിട്ടതുമാണ്. 

നശിപ്പിച്ച മുതലിന്റെ വില കോടതിയിൽ കെട്ടിവച്ചിട്ടേ പ്രതികൾക്കു ജാമ്യം അനുവദിക്കാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

അതിനാൽ പ്രതികൾ ഇനി കോടതിയിൽ ഹാജരാകുമ്പോൾ ആ തുക കെട്ടിവെയ്ക്കുമോയെന്നത് ആകാംക്ഷ ഉണർത്തുന്നു. സർക്കാർ അപ്പീൽ നൽകിയാൽ, കയ്യാങ്കളി ജനം തൽസമയം കണ്ട കേസിൽ ഹൈക്കോടതി എന്തു നിലപാടു സ്വീകരിക്കും എന്നതും പ്രസക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com