ADVERTISEMENT

കൊച്ചി∙ പൊലീസുകാരും ഡോക്ടർമാരും വൻകിട ബിസിനസുകാരും ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിൽ ‘പെൺകെണി’ വ്യാപകമാകുന്നുവെന്ന് സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. ‘പെൺകെണി’യിൽ പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ സംസ്ഥാനത്തുണ്ട്.

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട ശേഷം വിഡിയോ ചാറ്റ് നടത്തി ഇരയെ വീഴ്ത്തും. തുടർന്നു ചാറ്റ് ചെയ്ത സ്ത്രീ അപ്രത്യക്ഷയാകും. പുരുഷന്മാരാണ് പിന്നീടു വിലപേശുക. ചാറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വൻ തുക ആവശ്യപ്പെടും. മാനക്കേടോർത്ത് ആരും പരാതി നൽകാറില്ലെന്നും പൊലീസ് പറയുന്നു

ഫെയ്സ്ബുക്കിൽ ഉന്നതോദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകൾ വഴി പണം തട്ടൽ

കൊച്ചി∙ ഫെയ്സ്ബുക്കിൽ ഉന്നത  ഉദ്യോഗസ്ഥരുടെ പേരുകളടക്കം ദുരുപയോഗിച്ച് അക്കൗണ്ടുകളുണ്ടാക്കി പണം തട്ടാൻ വ്യാപക ശ്രമം. ഒട്ടേറെ പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം നടന്നതായി സൈബർ പൊലീസ് കണ്ടെത്തി.  

സമൂഹത്തിൽ മാന്യരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുമായ വ്യക്തികളുടെ അക്കൗണ്ടുകൾ ഉണ്ടാക്കി അവരുടെ ഫ്രണ്ട്സ് പട്ടികയിൽ പെട്ടവരോട് അത്യാവശ്യമായി പണം അയച്ചുതരാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ അക്കൗണ്ടുകളാണുണ്ടാക്കുക. 

രാജസ്ഥാൻ, ബിഹാർ, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് അക്കൗണ്ടുകൾ നിർമിച്ചതെന്ന് സൈബർ പൊലീസും സൈബർ ഡോമും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജാർഖണ്ഡിലെ ജംതാരയിൽ ഇത്തരം തട്ടിപ്പുകാർ ഒട്ടേറെയാണ്. പ്രായപൂർത്തിയാകാത്തവർ പോലും ഇക്കൂട്ടത്തിലുണ്ടെന്നു സൂചന ലഭിച്ചു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞാലും പണം തിരിച്ചുകിട്ടാൻ വഴിയില്ലെന്നു പൊലീസ് പറയുന്നു. 

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചു നേരത്തേ സൈബർ സെല്ലിൽ നേരിട്ടു പരാതി നൽകാമായിരുന്നു. ഇപ്പോൾ അതതു പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്. സ്റ്റേഷനിൽ കേസെടുത്ത ശേഷം സൈബർ പൊലീസിനു കൈമാറും. ഈ നടപടികൾ പൂർത്തിയാകാൻ ഒരു ആഴ്ചയിലധികമെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com