ADVERTISEMENT

തിരുവനന്തപുരം∙ മനസ്സ് പുഴുവരിച്ചവർക്കു മാത്രമേ സംസ്ഥാന ആരോഗ്യ വകുപ്പിനെ പുഴുവരിച്ചു പോയെന്നു പറയാൻ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആരോഗ്യരംഗത്തെ അത്ര കണ്ട് ആക്ഷേപിക്കാൻ ഇതുവരെ ഒരു വകയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളിലായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോഴാണു മുഖ്യമന്ത്രി ഐഎംഎയ്ക്കെതിരെ തിരിഞ്ഞത്. ആരോഗ്യ വിദഗ്ധരെ ഒഴിവാക്കി ഉദ്യോഗസ്ഥ മേധാവിമാരെ ഉപയോഗിച്ചു കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചെന്നും ആരോഗ്യ വകുപ്പ് പുഴുവരിച്ച അവസ്ഥയിലാണെന്നും ഐഎംഎ കേരള ഘടകം കുറ്റപ്പെടുത്തിയിരുന്നു.

ആരോഗ്യ വിദഗ്ധരുടെ ഉപദേശം കൂടി മാനിച്ചാണു സർക്കാർ മുന്നോട്ടു പോകുന്നത്. സ്വയമേവ വിദഗ്ധരെന്നു ധരിക്കുന്ന ആരെങ്കിലും ഉണ്ടാവും. അത്തരക്കാരെ ബന്ധപ്പെട്ടില്ലെങ്കിൽ അതു വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിക്കരുത്. കോവിഡ് ചികിത്സയിൽ കരുതലോടെ തന്നെയാണു സർക്കാർ മുന്നോട്ടു പോകുന്നത്. വിദഗ്ധരെന്നു പറയുന്നവർ നാട്ടിലാകെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വർത്തമാനങ്ങളല്ല പറയേണ്ടത്. വീഴ്ചയുണ്ടെന്ന് അവർക്ക് അഭിപ്രായം ഉണ്ടെങ്കിൽ അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താം. 

ഐഎംഎ ഡോക്ടർമാരുടെ സംഘടനയാണ്, വിദഗ്ധ സമിതിയല്ല. കോവിഡ് പ്രതിരോധത്തിനായി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെയും കോവിഡ് സെല്ലിന്റെയും ദ്രുതകർമ സംഘത്തിന്റെയുമെല്ലാം നിർദേശം അനുസരിച്ചാണു സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീടു പറഞ്ഞു.   

കോവിഡ് പ്രതിരോധം: ഉദ്യോഗസ്ഥ ഭരണമല്ല ഉചിതമെന്ന് ഐഎംഎ

കൊച്ചി∙ ആരോഗ്യ രംഗത്തെ എല്ലാവരെയും വിശ്വാസത്തിലെടുത്തു വേണം കോവിഡ് പ്രതിരോധം മുന്നോട്ടു കൊണ്ടുപോകാനെന്ന് ഐഎംഎ. ഉദ്യോഗസ്ഥരെ മുൻനിർത്തിയുള്ള കോവിഡ് പ്രതിരോധം ശരിയായ സമീപനമല്ല. ആരോഗ്യ മേഖലയിലെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുകയാണു സർക്കാർ ചെയ്യേണ്ടതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വർഗീസ് പറഞ്ഞു.

‌    തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിക്കു പുഴുവരിച്ച സംഭവത്തിൽ അന്വേഷണം നടത്താതെ ആരോഗ്യ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതു ശരിയല്ല.  മികച്ച പ്രവർത്തനം നടത്തിയിരുന്ന കോവിഡ് നോഡൽ ഓഫിസറെയാണു ശിക്ഷിച്ചത്. ഈ സാഹചര്യം വിശദീകരിക്കാൻ ആലങ്കാരികമായാണ് ‘പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനാണെന്ന’ പ്രയോഗം നടത്തിയത്.

    ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനും (ഡിഎംഇ), ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസുമാണ് (ഡിഎച്ച്എസ്) തീരുമാനമെടുക്കേണ്ടത്. എന്നാൽ, അവർ ചിത്രത്തിലേ ഇല്ല. പകരം ഉദ്യോഗസ്ഥ ഭരണമാണ്.വീഴ്ച ചൂണ്ടിക്കാണിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നതു ശരിയല്ലെന്നും ‍ഡോ. ഏബ്രഹാം വർഗീസ് പറഞ്ഞു.

പുഴുവരിച്ചെന്ന് പറഞ്ഞത് ആവർത്തിക്കുന്നു; സംവാദമാകാം: ഡോ.ലാൽ

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിൽ സർക്കാരിനു സംഭവിച്ച ഗുരുതര പിഴവുകളുടെ തെളിവുകൾ നിരത്തി മന്ത്രി കെ.കെ.ശൈലജയുമായി തുറന്ന സംവാദത്തിനു തയാറാണെന്ന് ഡോ.എസ്.എസ്.ലാൽ.

ആരോഗ്യ വകുപ്പിനെ പുഴുവരിച്ചെന്നു താൻ പറഞ്ഞതു മന്ത്രിയെ ചൊടിപ്പിച്ചു. താൻ അത് ആവർത്തിക്കുന്നു. ആരോഗ്യ, സാങ്കേതിക മേഖലകളിലെ വിദഗ്ധരെ മുഴുവൻ ഒഴിവാക്കി രാഷ്ട്രീയ ലാഭങ്ങൾക്കായി ഓടി നടന്നതിന്റെ ദൂഷ്യഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. അമേരിക്കയിൽ നിന്നു വന്ന ഡോക്ടർ എന്നാണു മന്ത്രി തന്നെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്കായി അമേരിക്കയിൽ പോയിട്ടുണ്ട്. അവിടത്തെ ആരോഗ്യ സംവിധാനങ്ങൾ മോശമാണെന്നു മന്ത്രിക്കു ബോധ്യമുണ്ടെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയോടു പറയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com