‘ബാലഭാസ്കറിന്റെ അപകട സ്ഥലത്തുണ്ടായിരുന്ന ആൾ സ്വർണക്കടത്ത് കേസ് പ്രതി: പിടികൂടാനായില്ല’
Mail This Article
തിരുവനന്തപുരം ∙വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ആൾ വിമാനത്താവളം വഴി 25 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ അന്വേഷണ ഏജൻസികൾ തിരയുന്ന പ്രതിയെന്നു സൂചന. 2019 മേയ് 13നാണ് 25 കിലോഗ്രാം സ്വർണം ഡിആർഐ പിടികൂടിയത്. കേസിനെത്തുടർന്നു മുങ്ങിയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പിടികൂടാനായാൽ ഒട്ടേറെ സ്വർണക്കടത്തു കേസുകൾക്കു കൂടി തെളിവു ലഭിക്കുമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ.
ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാൾ വിമാനത്താവളം വഴി പലകുറി സ്വർണം കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഏറെ നേരം ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അപകടസ്ഥലത്തിനു സമീപമായിരുന്നു. സിബിഐ വിശദ അന്വേഷണം തുടങ്ങി.
ബാലഭാസ്കർ അപകടത്തിൽപെട്ട സ്ഥലത്തു ദുരൂഹസാഹചര്യത്തിൽ ചിലരെ കണ്ടെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കലാഭവൻ സോബിയെ ഡിആർഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് ഈ വ്യക്തിയെക്കുറിച്ചു വിവരം ലഭിച്ചത്.
ബാലഭാസ്കറിന്റെ ചില സുഹൃത്തുക്കൾ സ്വർണക്കടത്തു കേസിൽ പ്രതികളായിരുന്നു. സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ചിത്രങ്ങൾ ഡിആർഐ പരിശോധനയ്ക്കായി നൽകിയപ്പോൾ ഇയാളെ സോബി തിരിച്ചറിഞ്ഞു.അപകടസ്ഥലത്തുകൂടി കടന്നുപോയ സോബിയോടു വാഹനം നിർത്താതെ പോകാൻ ആക്രോശിച്ചത് ഇയാളായിരുന്നു. സ്വർണം കടത്തിയ കേസ് ഡിആർഐയും സിബിഐയും അന്വേഷിക്കുന്നുണ്ട്.
ബാലഭാസ്കർ അപകടമരണക്കേസും സിബിഐ അന്വേഷിക്കുന്നുണ്ട്. 2018 സെപ്റ്റംബർ 25നു പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം അപകടത്തിൽപെട്ടത്. ബാലഭാസ്കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു.
English summary: Balabhaskar death: Investigation