കൂടത്തായി: ഒരു കേസിൽ ജോളി ജോസഫിനു ജാമ്യം
Mail This Article
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പരയിൽ ഭർതൃമാതാവ് അന്നമ്മ തോമസിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ജോളി ജോസഫിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. മറ്റു കൊലക്കേസുകളിൽ തടവിൽ കഴിയുന്നതിനാൽ ജാമ്യം കിട്ടിയാലും പ്രതിക്കു പുറത്തിറങ്ങാനാകില്ല.
പ്രതിയുടെ കുറ്റസമ്മത മൊഴിയുണ്ടെന്നും വിഷം വാങ്ങിയതിനു തെളിവുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, അന്നമ്മ തോമസ് കൊല്ലപ്പെട്ട് 17 വർഷങ്ങൾക്കു ശേഷം ജോളി മറ്റൊരു സാക്ഷിയോടു പറഞ്ഞ കുറ്റസമ്മത മൊഴി സ്വീകാര്യമാണോ എന്നു വിചാരണക്കോടതി തീരുമാനിക്കേണ്ടതാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണമെന്നാണു മുഖ്യ വ്യവസ്ഥ. സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും നിർദേശിച്ചു.
അന്വേഷണത്തിലുള്ള കേസുകളിൽ പ്രതികളുടെ കുറ്റസമ്മത മൊഴികളും അന്വേഷണ വിവരങ്ങളും പുറത്തുവിടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വിമർശിച്ചു. ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നു മുന്നറിയിപ്പു നൽകി. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നതിലും കോടതി എതിർപ്പ് അറിയിച്ചു.
English Summary: Bail for Jolly Joseph in Koodathayi Serial Murder case