സ്വപ്നയുടെ സേവനം റദ്ദാക്കിയതിന്റെ രേഖകൾ പൂഴ്ത്തിവച്ച് ഐടി വകുപ്പ്
Mail This Article
തിരുവനന്തപുരം ∙ സ്വപ്ന സുരേഷിന്റെ സേവനം റദ്ദാക്കിയതിന്റെ രേഖകൾ വിവരാവകാശനിയമ പ്രകാരം ചോദിച്ചിട്ടും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) പൂഴ്ത്തിവയ്ക്കുന്നു. ‘ഇല്ലാത്ത’ അന്വേഷണത്തിന്റെ പേരിലാണ് വിവരം നിഷേധിക്കുന്നത്. ഏത് ഏജൻസിയുടെ അന്വേഷണമാണെന്ന ചോദ്യത്തിന് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് മറുപടിയില്ല. ഏതാണെന്ന് നോക്കിയ ശേഷം വിളിച്ചു പറയാമെന്നായിരുന്നു ഫോണിലൂടെയുള്ള മറുപടി. സ്വപ്നയുടെ നിയമനത്തിൽ ഐടി വകുപ്പിലെ മറ്റ് ഉന്നതരുടെ പങ്കും പുറത്തു വരുമെന്നതിനാലാണ് അപേക്ഷ തള്ളിയതെന്നാണു വിവരം.
സ്വപ്നയുടെ സേവനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ചാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) മറുപടി നൽകിയത്. ഇതു പുറത്തുവരുന്നത് ഐടി വകുപ്പിനെ പ്രതിക്കൂട്ടിലാക്കും.
സ്വപ്ന അറസ്റ്റിലായതിനു പിന്നാലെ പിഡബ്ല്യുസിക്ക് അഭിഭാഷകൻ വഴി സർക്കാർ നൽകിയ നോട്ടിസ്, ഡയറക്ടർ ബോർഡ് യോഗത്തിലെ തീരുമാനങ്ങൾ ഉൾപ്പെടെ 11 ചോദ്യങ്ങളാണ് ഉന്നയിച്ചത്. വിവരാവകാശ നിയമം സെക്‌ഷൻ 8 പ്രകാരം വിവരം നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി.