വൈദ്യുതി വിറ്റഴിച്ച് കെഎസ്ഇബി; ആവശ്യക്കാർ കുറവ്; വില യൂണിറ്റിന് 2.91 രൂപ
Mail This Article
തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വൈദ്യുതി ഉൽപാദനം കൂട്ടി. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബി വിൽക്കുകയാണ്. അണക്കെട്ടിൽ ഇപ്പോൾ 92 % വെള്ളമുണ്ട്. വൈദ്യുതി ആവശ്യം കുറവും. ഈ സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നുവിടുന്നത് ഒഴിവാക്കാൻ വൈദ്യുതി വിൽക്കുന്നത്.
യൂണിറ്റിന് 2.91 രൂപയ്ക്കാണു വിൽപന. 40 ലക്ഷത്തോളം യൂണിറ്റ് ഇന്നലെ വിറ്റു. വെള്ളിയാഴ്ച 34.05 ലക്ഷം യൂണിറ്റും വ്യാഴാഴ്ച 18.7 ലക്ഷം യൂണിറ്റും വിറ്റു. ആവശ്യക്കാർ കുറവായതാണു വില കുറയാൻ കാരണം. അതേസമയം, ദീർഘ കാല കരാർ പ്രകാരം കേരളം വാങ്ങുന്ന വൈദ്യുതി വേണ്ടെന്നു വയ്ക്കാനാകില്ല.
ഇന്നലെ 10.1 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണു മൂലമറ്റം നിലയത്തിൽ ഉൽപാദിപ്പിച്ചത്. ശരാശരി 4.34 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉൽപാദനം. 6 ജനറേറ്ററുകളിൽ 4 എണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ജലനിരപ്പ് ഉയർന്നാൽ അടുത്തയാഴ്ച ഉൽപാദനം ഇനിയും കൂട്ടും.
അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 0.40 അടി ഉയർന്ന് 2393.62 അടിയായി. 2 ദിവസമായി നീരൊഴുക്ക് കുറയുകയാണ്. ജലനിരപ്പ് 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടി ആകുമ്പോഴാണ് അണക്കെട്ട് തുറക്കുക.
അണക്കെട്ടുകളിൽ 86.33 % വെള്ളം
സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 86.33 ശതമാനത്തിലെത്തി. പ്രളയമുണ്ടായി അണക്കെട്ടുകൾ തുറന്ന 2018 ൽ ഇതേ ദിവസം 79.30 % വെള്ളമാണ് ഉണ്ടായിരുന്നത്. പ്രധാന പദ്ധതികളായ ഇടുക്കി, പമ്പ, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ 86 % വെള്ളമുണ്ട്.