പാലാ സീറ്റ്: പിണറായിയും മാണി സി.കാപ്പനും കൂടിക്കാഴ്ചയ്ക്ക്
Mail This Article
കോട്ടയം ∙ പാലാ നിയമസഭാ സീറ്റ് കേരള കോൺഗ്രസിനു (എം) കൈമാറുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മാണി സി.കാപ്പൻ എംഎൽഎയും കൂടിക്കാഴ്ച നടത്തുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും കൂടിക്കാഴ്ച. എൽഡിഎഫ് 21നു യോഗം ചേരുന്നതിനു മുന്നോടിയായാണ് കൂടിക്കാഴ്ച.
പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് വെള്ളിയാഴ്ച ചേർന്ന എൻസിപി നേതൃയോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം എൻസിപി 21ന് എൽഡിഎഫിനെ അറിയിക്കും.
പാലാ സീറ്റ് വിട്ടുനൽകുന്നതിന് മാണി സി. കാപ്പനെ പ്രേരിപ്പിക്കുന്നതിനു സിപിഎം ശ്രമം തുടരുകയാണ്. മാണി സി. കാപ്പനു സ്വീകാര്യനായ കോട്ടയം ജില്ലയിലെ ഇടനിലക്കാരനാണു ചർച്ചയ്ക്ക് നേതൃത്വം. ജോസ് കെ. മാണി ഒഴിയുന്ന രാജ്യസഭാ സീറ്റ് നൽകാമെന്നാണ് പ്രധാന വാഗ്ദാനം. അല്ലെങ്കിൽ പൂഞ്ഞാർ, കോട്ടയം, പേരാമ്പ്ര, ഇരിക്കൂർ നിയമസഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്ന് നൽകാനും സിപിഎം തയാറാണ്. എന്നാൽ പാലാ സീറ്റ് വിട്ടു മറ്റു സീറ്റുകളിൽ മത്സരിക്കാൻ എൻസിപി തയാറല്ല. കഴിഞ്ഞ ദിവസം മുംബൈയിൽ എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാറും മാണി സി. കാപ്പനും ചർച്ച നടത്തിയിരുന്നു.