‘ജോസ് വിഭാഗം മത്സരിച്ച സീറ്റുകളും വേണം: ചിഹ്നം വേണ്ടെന്ന് പറഞ്ഞത് ജോസ്. കെ. മാണി’
Mail This Article
തൊടുപുഴ ∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റും ഇത്തവണയും അവകാശപ്പെട്ടതാണെന്ന് പി.ജെ.ജോസഫ് എംഎൽഎ. മുൻപ് ജോസ് വിഭാഗം മത്സരിച്ച സീറ്റുകളും അവർ പുറത്തുപോയ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും അതിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്നും ജോസഫ് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. എന്നാൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫിൽ ആവശ്യപ്പെട്ടു.
വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ചുമാറ്റത്തിനു തയാറാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
ജോസ് കെ.മാണിയെ നേതാക്കൾ ഏറെയും കൈവിട്ടു. കള്ളം പറയുന്ന റോഷി അഗസ്റ്റിൻ മാത്രമാണ് കൂടെയുള്ളതെന്നും പി.ജെ. ജോസഫ് ആരോപിച്ചു. വിജയസാധ്യത കണക്കിലെടുത്ത് പാലായിൽ മാണിയുടെ മകൾ സാലിയെയാണ് സ്ഥാനാർഥിയായി നിർദേശിച്ചത്.
കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്നു പ്രഖ്യാപിച്ചത് ജോസാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നു. എന്നാൽ അങ്ങനെ ആവശ്യപ്പെടാത്തതുകൊണ്ടാണ് അനുവദിക്കാതിരുന്നതെന്നും ജോസഫ് പറഞ്ഞു.
ജോസഫ് വിഭാഗത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ഉണ്ടാകില്ല: എം.എം. ഹസൻ
പാലക്കാട് ∙ ജോസഫ് വിഭാഗത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സീറ്റ് ചർച്ചയിൽ ഉണ്ടാകില്ലെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ. കേരള കോൺഗ്രസ് മാണി വിഭാഗത്തിനു നൽകിയ അതേ പരിഗണന ജോസഫ് വിഭാഗത്തിനും നൽകുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞദിവസം ജോസഫുമായി ചർച്ച ചെയ്തിരുന്നു. കെ. മുരളീധരൻ പറഞ്ഞ കാര്യങ്ങൾക്കു മറുപടി പറയുന്നില്ലെന്നും എം.എം. ഹസൻ പറഞ്ഞു.