ജോസ് പോയതിന്റെ പരുക്ക് മാറ്റേണ്ട സമയത്ത് സീറ്റ് ചർച്ച; അനവസരത്തിലെന്നു യുഡിഎഫ്
Mail This Article
തിരുവനന്തപുരം ∙ നിയമസഭാ സീറ്റുകൾക്കായുള്ള പി.ജെ.ജോസഫിന്റെ അവകാശവാദത്തിൽ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി. കേരളകോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ യുഡിഎഫിനുള്ള പരുക്ക് മാറ്റേണ്ട ഈ സമയത്ത് നിയമസഭാ സീറ്റുകളെക്കുറിച്ചു ചർച്ച സൃഷ്ടിച്ചത് അനവസരത്തിലായെന്ന വികാരമാണു നേതൃത്വത്തിനുള്ളത്.
കഴിഞ്ഞ യുഡിഎഫ് യോഗത്തിനുശേഷം കോൺഗ്രസ് നേതൃത്വം പി.ജെ.ജോസഫുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു മധ്യകേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രവർത്തനങ്ങളുമാണു വിലയിരുത്തിയത്. ജോസ് പക്ഷത്തിന്റെ പോക്ക് യുഡിഎഫിനു നഷ്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കാനുള്ള നടപടികൾ ആലോചിച്ചു. കെ.എം.മാണിയുടെ പൈതൃകമുള്ള പാർട്ടിയെ ഉപേക്ഷിക്കുകയും ജോസഫിനെ കൂടെ നിർത്തുകയും ചെയ്ത സാഹചര്യത്തിൽ യുഡിഎഫിന്റെ കേരളകോൺഗ്രസ് മുഖമായി ജോസഫ് മുന്നിൽ നിൽക്കണമെന്നായിരുന്നു ആവശ്യം. ജോസ് വിഭാഗത്തിൽ നിന്ന് ആളുകളെ അടർത്തിയെടുക്കുന്നതും ചർച്ച ചെയ്തു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാന്യമായ പരിഗണന ഉറപ്പു നൽകി. ഇതിനിടയിലാണു കഴിഞ്ഞതവണ കേരളകോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും ജോസഫ് ചോദിച്ചത്. അവരുടെ ആവശ്യം കോൺഗ്രസ് നേതാക്കൾ കയ്യോടെ തള്ളി.
പുതിയ സാഹചര്യം ചർച്ച ചെയ്യാനായി കോട്ടയത്ത് ഇന്നു ജില്ലാ കോൺഗ്രസ് നേതൃയോഗം ചേരും. മധ്യകേരളത്തിൽ ഉമ്മൻചാണ്ടിയുടെ കൂടുതൽ ശക്തമായ ഇടപെടലുകളും കോൺഗ്രസ് ആലോചിക്കുന്നു.