കേന്ദ്രമന്ത്രി മുരളീധരൻ അധികാര ദുർവിനിയോഗം നടത്തുന്നു: സിപിഎം
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഇടപെട്ടു കേന്ദ്രമന്ത്രി വി.മുരളീധരൻ നടത്തിയ പത്രസമ്മേളനം സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപി നിർദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുക എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ബിജെപി ദുരുപയോഗപ്പെടുത്തുകയാണെന്ന വിമർശനത്തെ ഇതു ശരിവയ്‌ക്കുന്നു. അന്വേഷണ ഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നതു പോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്നു കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പാർട്ടി കേന്ദ്രത്തിൽ മന്ത്രി പത്രസമ്മേളനം നടത്തി, അന്വേഷണ ഏജൻസി പോലും കണ്ടെത്താത്ത കാര്യങ്ങൾ നിഗമനങ്ങളായി പ്രഖ്യാപിച്ച നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കൂടിയാലോചിച്ചതുപോലെ നടത്തിയ പ്രസ്‌താവനകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണു കേന്ദ്രമന്ത്രി ചെയ്‌തത് – സിപിഎം പറഞ്ഞു.
സിപിഎമ്മിനു നെഞ്ചിടിപ്പ് എന്തിന്?
ഞാൻ വാർത്താസമ്മേളനം നടത്തുമ്പോൾ സിപിഎമ്മിനു നെഞ്ചിടിപ്പു കൂടേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ചികിത്സ, ചികിത്സയുടെ വഴിക്കും സ്വർണക്കടത്തു കേസ് അന്വേഷണം അതിന്റെ വഴിക്കും നടക്കും. കസ്റ്റംസ് കേന്ദ്ര സർക്കാരിന്റെ ഭാഗമാണ്. എന്നാൽ സ്വർണക്കടത്തുകേസ് അന്വേഷണത്തിൽ കസ്റ്റംസിനു മേൽ രാഷ്ട്രീയ സമ്മർദമൊന്നുമില്ല.
വി.മുരളീധരൻ, കേന്ദ്രമന്ത്രി
Content highlights: CPM against V.Muraleedharan