മദ്യപാനത്തിനിടെ തർക്കം: വിമുക്തഭടൻ വെട്ടേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
Mail This Article
നെടുങ്കണ്ടം∙ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വിമുക്തഭടൻ കോടാലി കൊണ്ടുള്ള വെട്ടേറ്റു മരിച്ചു. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം തണ്ണിപ്പാറ ജാനകി മന്ദിരത്തിൽ രാമഭദ്രനാണു (78) കൊല്ലപ്പെട്ടത്. തണ്ണിപ്പാറ തെങ്ങുപള്ളി ജോർജുകുട്ടിയെ (വർഗീസ്– 61) കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ജോർജുകുട്ടിയുടെ വീടിനുള്ളിലാണു കൊലപാതകം നടന്നത്. രാമഭദ്രന്റെ വാരിയെല്ലുകളും തകർന്നിരുന്നു. ജോർജുകുട്ടിയുടെ തലയ്ക്കും പരുക്കുണ്ട്.
ശനിയാഴ്ച രാത്രി 8.30നു കൊലപാതകം നടന്നതായാണ് പൊലീസ് നിഗമനം. കൊല നടത്തിയ ശേഷം ജോർജുകുട്ടി സമീപത്തെ സഹോദരന്റെ വീട്ടിലെത്തിയതായി പൊലീസ് പറഞ്ഞു. രക്തമൊലിച്ചു നിന്ന ജോർജുകുട്ടിയെ സഹോദരൻ തൂക്കുപാലത്തെ ആശുപത്രിയിലെത്തിച്ചു. രാമഭദ്രനെ കൊലപ്പെടുത്തിയതായി ജോർജുകുട്ടി സഹോദരനോടു വെളിപ്പെടുത്തുകയായിരുന്നു.
സഹോദരൻ വിവരം കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്നു പൊലീസെത്തി ജോർജുകുട്ടിയെ അറസ്റ്റ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, കമ്പംമെട്ട് എസ്എച്ച്ഒ ജി. സുനിൽകുമാർ, എസ്ഐ രാജൻ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഫൊറൻസിക് സർജനും സ്ഥലത്ത് പരിശോധന നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. സ്ഥലത്തു സൂക്ഷിച്ചിരുന്ന വാറ്റുചാരായവും പൊലീസ് പിടികൂടി. രക്തക്കറ പുരണ്ട മദ്യക്കുപ്പി പൊലീസ് കണ്ടെത്തി.
ജോർജുകുട്ടി താമസിക്കുന്ന വീടും രാമഭദ്രൻ തനിയെ താമസിച്ചിരുന്ന ഷെഡും തമ്മിൽ 100 മീറ്റർ ദൂരമാണുള്ളത്. മദ്യലഹരിയിലായതിനാൽ കൊലപാതക കാരണം ഓർക്കുന്നില്ലെന്നാണു ജോർജുകുട്ടി പൊലീസിനോടു പറഞ്ഞത്. ജോർജുകുട്ടിയും ഒറ്റയ്ക്കായിരുന്നു താമസം. രാമഭദ്രന്റെ ഭാര്യ സാവിത്രി വർഷങ്ങൾക്കു മുൻപു മരിച്ചു. മക്കൾ: മിനി, ബിന്ദു, ബിജു. മരുമക്കൾ: വിമലൻ, ഷിബു, ഉഷ.
Content highlights: Ex-Army man hacked to death in Kottayam