പുഷ്പന്റെ സഹോദരൻ ബിജെപിയിൽ
Mail This Article
തലശ്ശേരി ∙ കൂത്തുപറമ്പ് വെടിവയ്പിൽ സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലിയിലെ പുതുക്കുടി പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു. പുഷ്പന്റെ മൂത്ത സഹോദരനും കോയമ്പത്തൂരിൽ ബേക്കറി വ്യാപാരിയുമായിരുന്ന പി.ശശിയാണു ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിലെ മേഖലാ ശിൽപശാലയിൽ സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു ശശിയെ പാർട്ടിയിലേക്കു സ്വീകരിച്ചു.
പാരമ്പര്യമായി കമ്യൂണിസ്റ്റ് കുടുംബത്തിലുള്ള ശശി സിപിഎം അനുഭാവിയായിരുന്നു. കൂത്തുപറമ്പ് വെടിവയ്പിലേക്കു നയിച്ച സംഭവങ്ങൾക്ക് ഉത്തരവാദിയായ എം.വി.രാഘവന്റെ മകനെ നിയമസഭയിലേക്കു മത്സരിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സിപിഎം ബന്ധം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നു ശശി പറഞ്ഞു. ഈ സമീപനത്തെ ശശിയുൾപ്പെടെയുള്ളവർ ചോദ്യം ചെയ്തതറിഞ്ഞ ബിജെപി നേതൃത്വം ശശിയുമായി ആശയവിനിമയം നടത്തി പാർട്ടിയിലെത്തിക്കുകയായിരുന്നു.
സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിൽ മന്ത്രി എം.വി.രാഘവനെ 1994 നവംബർ 25നു കൂത്തുപറമ്പിൽ ഡിവൈഎഫ്ഐക്കാർ തടയുകയും പൊലീസ് വെടിവയ്പിൽ അഞ്ചു പ്രവർത്തകർ മരിക്കുകയും ചെയ്തിരുന്നു. നട്ടെല്ലിനു വെടിയേറ്റ പുഷ്പൻ അന്നു മുതൽ കിടപ്പിലാണ്.
സിപിഎമ്മിന്റെ ഇപ്പോഴത്തെ നയത്തോടുള്ള എതിർപ്പും ബിജെപിയോടുള്ള ആഭിമുഖ്യവുമാണ് സിപിഎം അനുഭാവിയായ എന്നെ ബിജെപിയിൽ ചേരാൻ പ്രേരിപ്പിച്ചത്. രക്തസാക്ഷി കുടുംബങ്ങളെ അവഗണിക്കുകയും തരാതരം പോലെ നിലപാടു മാറ്റുകയും ചെയ്യുന്ന സിപി എമ്മിന്റെ നടപടികളോട് യോജിപ്പില്ല.
പി.ശശി
ബിജെപിയിൽ ചേർന്ന സഹോദരൻ ശശി, കുടുംബവുമായി അകന്നു കഴിയുകയാണ്. കുടുംബത്തിലെ ചടങ്ങുകളിലൊന്നും പങ്കെടുക്കാറില്ല. കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിനെച്ചൊല്ലി മറ്റു സഹോദരങ്ങളുമായി തർക്കവും കേസുമുണ്ട്.
പുതുക്കുടി പുഷ്പൻ
Content highlights: Koothuparamba Pushpan's brother joins BJP