ശബരിമല: ആദ്യദിനം തീർഥാടകർ കുറവ്
Mail This Article
ശബരിമല ∙ തുലാമാസ പൂജയ്ക്ക് ദിവസം 250 തീർഥാടകർക്ക് പ്രവേശനം അനുവദിച്ചെങ്കിലും ആദ്യദിനം എത്തിയത് 144 പേർ.
നിലയ്ക്കലിൽ ആന്റിജൻ പരിശോധനയും പമ്പയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞാണ് തീർഥാടകരെ കടത്തിവിട്ടത്. പമ്പയിലും ആന്റിജൻ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൂജകൾ തൊഴാൻ പൊലീസുകാരും സർക്കാർ ജീവനക്കാരും ഏതാനും ദേവസ്വം ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടായിരുന്നത്. വൈകിട്ട് 6 വരെ മാത്രമേ തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്ക് കടത്തിവിടൂ.
തീർഥാടകരുടെ വാഹനങ്ങൾ പമ്പ വരെ പോകാൻ അനുവദിച്ചെങ്കിലും അവിടെ പാർക്ക് ചെയ്യാൻ സമ്മതിച്ചില്ല. അയ്യപ്പന്മാരെ പമ്പയിൽ ഇറക്കിയ ശേഷം വാഹനം പാർക്ക് ചെയ്യാൻ 22 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ പോകണം. ഡ്രൈവർമാർ ഇല്ലാതെ സ്വന്തമായി വാഹനം ഓടിച്ച് വന്നവരാണ് കഷ്ടത്തിലായത്. ഇവർ പാർക്കു ചെയ്യാൻ തിരിച്ച് നിലയ്ക്കലിലേക്കു പോയാൽ അവിടെ നിന്ന് പമ്പയിൽ എത്താൻ കെഎസ്ആർടിസി ബസ് ഇല്ല. ബദൽ സംവിധാനമായി ദേവസ്വം ബോർഡും വാഹനം ക്രമീകരിച്ചില്ല.
പ്ലന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞു താണ സ്ഥലത്ത് ചെറിയ ക്രമീകരണം ഒരുക്കി ഒറ്റവരി ഗതാഗതം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് പമ്പ വരെ ഒരു കെഎസ്ആർടിസി ബസ് ഓടിച്ചു. 7 മാസത്തെ ഇടവേളയ്ക്കു ശേഷം സന്നിധാനത്ത് ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കു പടി പൂജ നടന്നു. 21 വരെ പൂജകൾ ഉണ്ടാകും.
അർധരാത്രി ഒറ്റയ്ക്കു മലചവിട്ടി; വഴിപാട് നിറവേറ്റി വിജയകുമാർ
ശബരിമല ∙ അനുഗ്രഹ വർഷത്തിന് അയ്യപ്പ സ്വാമിയോടുള്ള തീരാത്ത കടപ്പാടുമായാണ് വിജയകുമാർ നാരായണൻ ഇരുമുടിക്കെട്ടുമായി അർധരാത്രി മലചവിട്ടിയത്. ഒറ്റയ്ക്കായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. 7 മാസത്തിനു ശേഷം തീർഥാടകരെ അനുവദിച്ചപ്പോൾ ആദ്യം പടികയറി ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചതും വിജയകുമാറിനാണ്.
തനിക്ക് ഐപിഎസ് ലഭിച്ചാൽ പൊലീസ് യൂണിഫോമിട്ട് സന്നിധാനത്തെത്തി ദർശനം നടത്താമെന്ന് വിജയകുമാർ നാരായണന്റെ വഴിപാടായിരുന്നു. 2017 മുതൽ ഐപിഎസ് ശുപാർശ ചെയ്ത പട്ടികയിലുണ്ട്. ഗ്രേഡ് കിട്ടിയെങ്കിലും ഐപിഎസ് ലഭിച്ചില്ല. 2018 ജൂലൈ 31ന് സർവീസിൽ നിന്നു വിരമിച്ചെങ്കിലും ഓഗസ്റ്റ് 30ന് ഐപിഎസ് ലഭിച്ചു. എറണാകുളത്ത് എസ്എസ്ബി എസ്പിയായി കഴിഞ്ഞ 9ന് ചുമതലയേറ്റു.