യാത്ര, പുലരിയെ കണ്ണീരണിയിച്ച്
Mail This Article
തിരുവല്ല ∙ മാർത്തോമ്മാ സഭയുടെ വലിയ ഇടയന്റെ വിയോഗ വാർത്ത ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് പുറത്തുവന്നത്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വൈദികരടക്കം നൂറുകണക്കിനാളുകളാണ് നിമിഷങ്ങൾക്കുള്ളിൽ എത്തിയത്.
എംബാം ചെയ്ത് പുറത്ത് കൊണ്ടുവന്ന ഭൗതിക ശരീരം 6 മണിയോടെ ബിലീവേഴ്സ് ആശുപത്രിയുടെ ചാപ്പലിൽ പൊതു ദർശനത്തിനു വച്ചു. തുടർന്ന് ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ പ്രാർഥന നടത്തി.
ഡോ. യുയാക്കിം മാർ കൂറിലോസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ്, നിരണം–മാരാമൺ ഭദ്രാസന സെക്രട്ടറി റവ. ജോജൻ മാത്യൂസ് ജോൺ എന്നിവർ ശുശ്രൂഷയിൽ സഹ കാർമികരായി.
ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ജോർജ് ചാണ്ടി എന്നിവർ നേതൃത്വം നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ്, മാർത്തോമ്മാ സഭ അത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ്, സംവിധായകൻ ബ്ലെസി എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.
7 മണിയോടെ ഭൗതിക ശരീരം സഭാ ആസ്ഥാനമായ തിരുവല്ല എസ്‌സി കുന്നിലെ അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഹാളിൽ എത്തിച്ചു.
ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത. ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകി.