കമ്മിഷൻ തുക 1.08 കോടി സൂക്ഷിച്ചത് ഖാലിദിന്റെ വീട്ടിൽ: ഇടവഴിയിലെ കാറിൽ സ്വപ്നയും
Mail This Article
കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ ലഭിച്ചതിനു കമ്മിഷൻ നൽകിയതു സംബന്ധിച്ചു സ്വപ്ന സുരേഷും യൂണിടാക് നിർമാണക്കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ മൊഴികളിൽ കാതലായ വൈരുധ്യം. ഓഗസ്റ്റ് 2നു രാത്രി തിരുവനന്തപുരം കവടിയാറിലെ വഴിയരികിൽ 3.80 കോടി രൂപയുടെ വിദേശ കറൻസി ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിക്കു നൽകിയെന്നാണു സന്തോഷ് ഈപ്പന്റെ മൊഴി.
മേയിലാണു സന്തോഷ് ഈപ്പൻ തനിക്കും കൂട്ടാളികൾക്കുമുള്ള കമ്മിഷൻ തുക 1.08 കോടി രൂപയായും ഖാലിദിനുള്ള കമ്മിഷൻ തുക ഡോളറായും കൈമാറിയതെന്നാണു സ്വപ്നയുടെ മൊഴി. സന്തോഷിനും ബിസിനസ് പങ്കാളിയും ഈ തുക ഏൽപിക്കുമ്പോൾ കവടിയാർ ബെൽ ഹെവൻ ഗാർഡൻസിനു സമീപത്തെ ഇടവഴിയിലാണു ഖാലിദിന്റെ കാർ പാർക്ക് ചെയ്തിരുന്നതെന്നും കാറിൽ താനുമുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. 1.08 കോടി രൂപ ഖാലിദിന്റെ വീട്ടിലാണ് സൂക്ഷിച്ചത്. ഖാലിദ് ഈജിപ്തിലേക്കു മടങ്ങുന്നതിനു മുൻപ് ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ബാങ്ക് ലോക്കറിലേക്കു മാറ്റിയെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചത് 2019 ജൂലൈ 11നാണ്. എന്നാൽ അതിനു മുൻപുതന്നെ യൂണിടാക് കമ്മിഷൻ തുക കൈമാറിയെന്നാണു സ്വപ്നയുടെ മൊഴി. തുക ഖാലിദിനു കൈമാറുമ്പോൾ കോൺസുലേറ്റിന്റെ കാറിൽ സ്വപ്നയുമുണ്ടായിരുന്നതായി സന്തോഷ് വെളിപ്പെടുത്തിയിട്ടില്ല. പണം നിറച്ച ബാഗുമായി ഖാലിദ് കാറിൽ കോൺസൽ ജനറലിന്റെ ബംഗ്ലാവിലേക്കു പോയെന്നും പണം എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഖാലിദ് അതേ കാറിൽ തിരികെവന്ന് ഒഴിഞ്ഞ ബാഗ് കൈമാറിയെന്നുമാണ് സന്തോഷ് ഈപ്പന്റെ മൊഴി. അനധികൃത പണ കൈമാറ്റം നടന്നതു സ്വപ്ന വെളിപ്പെടുത്തിയതുപോലെ മേയിലാണെങ്കിൽ വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിനു പുറമേ മറ്റെന്തോ രഹസ്യ ഇടപാടുകൾ ഇവർ തമ്മിലുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.
Content highlights: Life Mission: Swapna Suresh's statement