ADVERTISEMENT

തിരുവനന്തപുരം∙ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തു ബാർ ഉടമകളിൽ നിന്നു പിരിച്ച പണം മന്ത്രി കെ.ബാബുവിന്റെ നിർദേശ പ്രകാരം രമേശ്‌ ചെന്നിത്തലയടക്കമുള്ളവർക്കു വീതം വച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കണമെന്നു എൽഡിഎഫ്‌ കൺവീനർ എ.വിജയരാഘവൻ. 

ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫിസിലും 50 ലക്ഷം രൂപ കെ.ബാബുവിന്റെ ഓഫിസിലും 25 ലക്ഷം വി.എസ്‌.ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുളളതാണ്‌. എംഎൽഎമാരായ പി.ടി.തോമസും കെ.എം.ഷാജിയും കള്ളപ്പണ ഇടപാടിൽ അന്വേഷണ പരിധിയിൽ വന്നുകഴിഞ്ഞു. മുൻമന്ത്രി കെ.ബാബുവിനെതിരായ അവിഹിത സമ്പാദ്യ കേസ്‌ വിചാരണയിലാണ്‌. പാലാരിവട്ടം പാലം അഴിമതിയിൽ വി.കെ ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പിൽ എം.സി.കമറുദീനും പ്രതിക്കൂട്ടിലാണ്‌. ഇതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തലെന്നു വിജയരാഘവൻ പറഞ്ഞു. 

പുനരന്വേഷണം വേണോ? ചെയ്യട്ടെ: ചെന്നിത്തല

തിരുവനന്തപുരം∙ ബിജു രമേശ് താനടക്കമുള്ളവർക്ക് എതിരെ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും വിജിലൻസ് അന്വേഷിച്ചു തള്ളിക്കളഞ്ഞതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുനരന്വേഷണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതു ചെയ്യട്ടെ. ഏഴെട്ടു വർഷം മുൻപ് ഇതേ ആരോപണം ബിജു രമേശ് ഉന്നയിക്കുകയും താൻ നിഷേധിക്കുകയും ചെയ്തതാണ്. അതിനുശേഷം വിജിലൻസിനു മുന്നിലും ഇതെല്ലാം അദ്ദേഹം പറയുകയും അവർ അന്വേഷിക്കുകയും ചെയ്തു.

ആ വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ചു കഴിഞ്ഞ നാലര വർഷമായി എൽഡിഎഫ് സർക്കാരിന് എതിരഭിപ്രായമുണ്ടായില്ല. അന്നു സമരം നടത്തിയവർ ആ റിപ്പോർട്ടിനെക്കുറിച്ച് ആക്ഷേപവും ഉന്നയിച്ചിട്ടില്ല. കെ.എം.മാണി കുറ്റക്കാരനാണെന്ന് ഇപ്പോൾ എൽഡിഎഫ് കരുതുന്നുണ്ടോ? കോൺഗ്രസിനു ജനങ്ങളിൽ നിന്നു പണം സമാഹരിക്കാൻ വ്യവസ്ഥാപിത മാർഗമുണ്ടെന്നും ഇതിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. 

English Summary : A Vijayaraghavan on Biju Ramesh statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com